'കത്തുന്ന തീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യം', അടിയന്തിര കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎന്‍ ഏജന്‍സി, സൂപ്പര്‍ എല്‍നിനോ കേരളത്തെയും ബാധിക്കാം

Published : Jun 02, 2026, 07:11 PM IST
El Nino

Synopsis

ആഗോള താപനില ഉയര്‍ത്താനും കാലാവസ്ഥാ വ്യതിയാന സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കുന്ന എല്‍ നിനോ പ്രതിഭാസം വരും മാസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സി

ആഗോള താപനില ഉയര്‍ത്താനും കാലാവസ്ഥാ വ്യതിയാന സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കുന്ന എല്‍ നിനോ പ്രതിഭാസം വരും മാസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സി. എല്‍ നിനോ എത്ര ശക്തമായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും, ഇതിന്റെ തീവ്രതയെക്കുറിച്ച് വ്യത്യസ്തമായ സൂചനകളാണ് ലഭിക്കുന്നതെന്നും ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കി. ലോകരാജ്യങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

സാധാരണയായി എല്‍നിനോ ഒന്‍പത് മുതല്‍ 12 മാസം വരെ നീണ്ടുനില്‍ക്കാറുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില ഉണ്ടാകുമെന്നും സംഘടന പ്രവചിച്ചു. എല്‍ നിനോ നവംബര്‍ വരെ തുടരാന്‍ സാധ്യതയുണ്ടെന്നും സംഘടന വ്യക്തമാക്കി. ഇത് വരള്‍ച്ചയും കടുത്ത മഴയും വര്‍ദ്ധിപ്പിക്കും. കരയിലും സമുദ്രത്തിലും ഉഷ്ണതരംഗങ്ങളുടെ സാധ്യത കൂട്ടുകമെന്നും സംഘടന സെക്രട്ടറി ജനറല്‍ സെലസ്റ്റി സൗലോ പറഞ്ഞു. 'ലോകം ഇതിനെ അടിയന്തിര കാലാവസ്ഥാ മുന്നറിയിപ്പായി കാണണം. കത്തുന്ന തീയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമായിരിക്കും എല്‍ നിനോ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കരിച്ചു കളയാനുള്ള കരുത്തുമായി വീണ്ടുമൊരു എല്‍നിനോ വരുമെന്ന് കഴിഞ്ഞ ആഴ്ച കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ പ്രളയത്തില്‍ മുക്കാനും വരള്‍ച്ചയില്‍ കുരുക്കാനും കെല്‍പ്പുള്ള ഈ കാലാവസ്ഥാ പ്രതിഭാസത്തിന് ഇത്തവണ കടുപ്പം കൂടുതലാവുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

മൂന്ന് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എല്‍നിനോ. എന്നാല്‍ ഈ വര്‍ഷത്തെ എല്‍ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്നാണ് പ്രവചനം. അതിനു കാരണം ക്ലൈമറ്റ് ചേഞ്ചാണ്, അഥവാ കാലാവസ്ഥാ വ്യതിയാനം. മനുഷ്യന്റെ കണ്ണും മൂക്കുമില്ലാത്ത ഇടപെടലുകളാണ് ഇവിടെ യഥാര്‍ത്ഥ വില്ലന്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ലോകത്തെ കരിച്ചുകളയുന്ന അതേ സമയത്തുണ്ടാവുന്ന എല്‍നിനോ മാരകമാവാനാണ് സാധ്യത.

ഇത് മനസ്സിലാവണമെങ്കില്‍, ആദ്യം എല്‍നിനോ എന്താണ് എന്ന് മനസ്സിലാക്കണം.

ഭൂമിയുടെ ഒരു ഭാഗത്ത് വെള്ളപ്പൊക്കവും മറുഭാഗത്ത് കടുത്ത വരള്‍ച്ചയും ഉണ്ടാക്കുന്ന ഒരു ആഗോള പ്രതിഭാസമാണ് എല്‍ നിനോ. പസഫിക് സമുദ്ര ജലത്തിന്റെ താപനിലയില്‍ ഉണ്ടാകുന്ന അസാധാരണമായ വര്‍ദ്ധനവാണ് ഇതിന് കാരണം. സ്പാനിഷ് ഭാഷയില്‍ 'കുട്ടി', പ്രത്യേകിച്ച് ഉണ്ണിയേശു എന്നാണ് എല്‍നിനോ എന്ന വാക്കിന്റെ അര്‍ത്ഥം. ക്രിസ്മസ് സമയത്ത് സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ കണ്ടുതുടങ്ങുന്നത് കൊണ്ടാണ് ഈ പേര് വന്നത്.

എല്‍ നിനോ ഒരസാധാരണ പ്രതിഭാസമാണ്. അതറിയാന്‍ സാധാരണ അവസ്ഥ എന്താണെന്ന് മനസ്സിലാക്കണം. സാധാരണയായി പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റ് ഉപരിതലത്തിലെ ചൂടുവെള്ളത്തെ ഏഷ്യയുടെയും ഓസ്‌ട്രേലിയയുടെയും ഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. തുടര്‍ന്ന്, സൗത്ത് അമേരിക്കന്‍ തീരങ്ങളില്‍ അടിത്തട്ടിലുള്ള തണുത്ത ജലം മുകളിലേക്ക് ഉയര്‍ന്നു വരും.

ഇനി എല്‍നിനോ എങ്ങനെ വ്യത്യസ്തമാവുന്നു എന്നു നോക്കാം. നേരത്തെ പറഞ്ഞ പസഫിക് സമുദ്രത്തില്‍ വീശുന്ന ശക്തമായ കാറ്റില്ലേ, എല്‍ നിനോ വന്നാല്‍ അതിന്റെ വേഗത കുറയും. ചിലപ്പോള്‍ നിന്നുപോവും. അങ്ങനെ വന്നാല്‍ പടിഞ്ഞാറോട്ട് പോകേണ്ട ചൂടുവെള്ളം പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും സൗത്ത് അമേരിക്കന്‍ തീരങ്ങളിലും കെട്ടിക്കിടന്ന് ചൂടുപിടിക്കുന്നു.

ഈ ചൂടുപിടിക്കല്‍ ആഗോളതലത്തില്‍ വായുസഞ്ചാരത്തെ ബാധിക്കും. മേഘങ്ങളുണ്ടാവുന്നത് തടസ്സപ്പെടും. രണ്ട് തരത്തിലാണ് ഇത് ലോകത്തെ ബാധിക്കുക. ഒന്ന്, അതിരൂക്ഷമായ വരള്‍ച്ചയുണ്ടാവും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മഴ കുറയും. കടുത്ത വരള്‍ച്ചയും ചൂടുമുണ്ടാവും. രണ്ടാമത്തെ സാധ്യത പ്രളയവും പെരുമഴയുമാണ്. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ പെറു, ഇക്വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും കനത്ത മഴയും പ്രളയവുമുണ്ടാകും.

എല്‍ നിനോ വന്നാല്‍, കട്ടപ്പണി കിട്ടുന്ന ഒരു രാജ്യം ഇന്ത്യയാണ്. കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകും. കടുത്ത വേനലും ചൂടും വരള്‍ച്ചയും വരും. കുടിവെള്ളം കിട്ടാതാവും. കൃഷി തകരും.

50 വര്‍ഷത്തിനിടെ ഉണ്ടായ ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങള്‍ ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വര്‍ഷം, ഇത് 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നാണ് പ്രവചനങ്ങള്‍.

1982-83 കാലഘട്ടത്തില്‍ എന്‍നിനോ കാരണം തെക്കന്‍ ബ്രസീലില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. 1997-98-ല്‍ കൊളംബിയയില്‍ വരള്‍ച്ചയുണ്ടായി. 2015-16-ല്‍ ആമസോണ്‍ മേഖലയില്‍ കാട്ടുതീ. 2023-24-ല്‍ ഉണ്ടായ എല്‍ നിനോ ആമസോണ്‍ തടത്തിലെ നദികളെ വറ്റിച്ചുകളഞ്ഞു. ബ്രസീലിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ വമ്പന്‍ പ്രളയമുണ്ടായി. അഞ്ചുലക്ഷത്തോളം മനുഷ്യര്‍ക്ക് വീടില്ലാതായി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെടി വയ്ക്കരുതെന്ന് ട്രംപ്; ലെബനണിൽ ബോംബ് വർഷിച്ച് നെതന്യാഹു, അഞ്ച് മരണം
'നിനക്ക് ഭ്രാന്താണ്, നീ എന്താണ് കാണിക്കുന്നത്, എല്ലാവർക്കും നിന്നോട് വെറുപ്പാണ്'; നെതന്യാഹുവിനോട് കുപിതനായി ട്രംപ്; അസഭ്യം പറഞ്ഞെന്നും റിപ്പോർട്ടും