യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വെടിനിർത്താൻ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ലെബനണിൽ ആക്രമണം തുടർന്നു. ഇറാനുമായി ബന്ധമുള്ള 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' എന്നറിയപ്പെടുന്ന സായുധ ഗ്രൂപ്പുകളെ തകർക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രയേൽ, ഇത് പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റാൻ യുദ്ധത്തിന് മുന്നിൽ നിൽക്കാൻ നെതന്യാഹുവിന് ഒരാളെ വേണമായിരുന്നു. അതാണ് ഡോണൾഡ് ട്രംപ്. മുൻ അമേരിക്കൻ പ്രസിഡന്‍റുമാരായ ഒബാമയും ജോ ബെഡനും നെതന്യാഹുവിന്‍റെ ഈ ആവശ്യത്തിന് വഴങ്ങിയിരുന്നില്ലെന്ന് മുമ്പേ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. എന്നാൽ, ട്രംപ്, തന്‍റെ സുഹൃത്തായ ബെഞ്ചൻമിൻ നെതന്യാഹുവിന്‍റെ ആവശ്യത്തോട് പ്രതികരിച്ച് ലോകം ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. പാക് മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ താത്കാലിക വെടി നിർത്തലിന് യുഎസും ഇറാനും തയ്യാറായെങ്കിലും ഇസ്രയേൽ യുദ്ധം നിർത്താൻ സാധ്യതയില്ലെന്ന സൂചനയാണ് പുറത്ത് വരുന്നത്.

വെടിനിർത്താൻ ആവശ്യപ്പെട്ടു, പക്ഷേ...

ഇന്നലെയും ഇന്നുമായി ഇസ്രയേൽ ലെബനണിൽ നടത്തിയ ബോംബാക്രമണത്തിൽ ഏതാണ്ട് അഞ്ച് പേരോളം കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേലിനോടും ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയോടും വെടിനിർത്താൻ യുഎസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേലിന്‍റെ ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തെക്കൻ ലെബനണിലെ ഒരു തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് സിറിയൻ പൗരന്മാർ അടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഡ്രോണുകളും മിസൈലുകളും ഇസ്രയേൽ ആക്രമണത്തിനായി ഉപയോഗിച്ചു. അതേസമയം വെടിനിർത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നെതന്യാഹുവിനെയും ഹിസബുള്ള മേധാവികളെയും നേരിട്ട് വിളിച്ചതിന് പിന്നാലൊണ് ഇസ്രയേലിന്‍റെ ആക്രമണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മധ്യസ്ഥ ചർച്ച

മധ്യസ്ഥ ചർച്ചകളിൽ തങ്ങളുടെ സഖ്യരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണമവും അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. പാലസ്തീൻ, ലെബനൺ, യമൻ തുടങ്ങിയ രാജ്യങ്ങളിലുള്ള ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്കെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കണം എന്നതായിരുന്നു ഇറാൻറെ ആവശ്യം എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ഇതുവരെ ഇസ്രയേൽ തയ്യാറായിട്ടില്ല. 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' (Axis of Resistance) എന്ന് പ്രസിദ്ധമായ ഇറാൻറെ പ്രോക്സികളാണ് ഈ സായുധ വിഭാഗങ്ങളെന്നും അവയെ തകർക്കാതെ തങ്ങൾ പിൻമാറില്ലെന്നുമാണ് ഇസ്രയേലിന്‍റെ നിലപാട്.

അവസാനിക്കാത്ത പ്രതിസന്ധി

ഫെബ്രുവരി 28 -ാം തിയത് യുഎസിനെ മുൻ നിർത്തി ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണം ഇന്നും തുടരുകയാണ്. യുദ്ധത്തിന് പിന്നാലെ ഇറാൻ ഹോർമൂസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും അതുവഴിയുള്ള ചരക്ക് നീക്കം തടയുകയും ചെയ്തതോടെ യൂറോപ്പും ഏഷ്യൻ രാജ്യങ്ങളും പ്രതിസന്ധിയിലായി. ഈ പ്രതിസന്ധി പ്രധാനമായും ഇന്ധന പ്രതിസന്ധിയാണെങ്കിൽ ഗൾഫ് മേഖലയിൽ അത് ഭക്ഷ്യപ്രതിസന്ധിയിലേക്കാണ് എത്തിച്ചതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് ലെബനണിനെ ആക്രമിക്കരുതെന്ന് ട്രംപ്, നെതന്യാഹുവിനോട് ആവശ്യപ്പെട്ടത്. എന്നാൽ ട്രംപിന്‍റെ ആവശ്യത്തിന് വില കൽപ്പിക്കാതെ ഇസ്രയേൽ ലെബനണിൽ കനത്ത ബോംബ് വർഷം നടത്തികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.