'ട്രംപിന് നന്ദി അറിയിക്കാൻ വെയ്റ്റർ പറഞ്ഞു', പ്രസിഡന്‍റിന് പിന്നാലെ പ്രസ് സെക്രട്ടറിയും; വീണ്ടും അവകാശ വാദം

Published : May 15, 2025, 04:40 PM IST
'ട്രംപിന് നന്ദി അറിയിക്കാൻ വെയ്റ്റർ പറഞ്ഞു', പ്രസിഡന്‍റിന് പിന്നാലെ പ്രസ് സെക്രട്ടറിയും; വീണ്ടും അവകാശ വാദം

Synopsis

ദോഹയിലെ ഹോട്ടലില്‍ വെച്ച് കശ്മീരി സ്വദേശിയായ ഒരു വെയ്റ്റര്‍ ട്രംപിന് നന്ദി അറിയിക്കാന്‍ പറഞ്ഞെന്നാണ് കരോലിന്‍ എകിസില്‍ കുറിച്ചത്.

ദില്ലി: ഇന്ത്യ - പാക് വെടിനിർത്തലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ ട്രംപിന്‍റെ പ്രസ് സെക്രട്ടറിയും രംഗത്ത്. വെടി നിര്‍ത്തലിന് കാരണം ട്രംപാണ് എന്ന രീതിയില്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് എക്സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.  ദോഹയിലെ ഹോട്ടലില്‍ വെച്ച് കശ്മീരി സ്വദേശിയായ ഒരു വെയ്റ്റര്‍ ട്രംപിന് നന്ദി അറിയിക്കാന്‍ പറഞ്ഞെന്നാണ് കരോലിന്‍ എകിസില്‍ കുറിച്ചത്. ഒരാണവയുദ്ധം ഒഴിവാക്കിയിട്ടും അത് അംഗീകരിക്കപ്പെടുന്നില്ല എന്ന് അയാള്‍ പരഞ്ഞതായും കരോലിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 

ഇന്ത്യ-പാക് സംഘർഷം ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇത് ഒഴിവാക്കിയെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ കക്ഷിചേര്‍ന്നു എന്ന തരത്തില്‍ ട്രംപ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കിയിരുന്നില്ല. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിപ്പ് പങ്കുവെച്ചിരുന്നു. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്റെ പ്രതികരണം വന്നത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നും ട്രംപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയിലെത്താൻ അമേരിക്ക പങ്കുവഹിച്ചു എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ട്രംപ്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിച്ചത്. സമാധാനം പുലരാൻ പ്രയത്നിച്ച രണ്ട് രാഷ്ട്ര തലവന്മാർക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്. ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീർ പ്രശ്നത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ചർച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ്. എന്നാൽ ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള  നീക്കങ്ങൾ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പിൽ പറയുന്നു. ഇതിനിടയിലാണ് ട്രംപിന്‍റെ പ്രസ് സെക്രട്ടറിയുടെ എക്സ് പോസ്റ്റ് വന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ വീണ്ടും വിഭജിക്കപ്പെടുന്നു! പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'വിഭജന' ചർച്ചകൾ; കടുത്ത മുന്നറിയിപ്പ് നൽകി വിദഗ്ധ‍ർ
ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ