ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി ടെഹ്രാൻ. അലി ഖമനേയിയുടെ ഭൗതികദേഹം ഗ്രാൻഡ് മൊസല്ലയിൽ എത്തിച്ചതിനിടെ ആണ് നേതാക്കൾ വികാരഭരിതരായത്.
ടെഹ്രാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി രാജ്യതലസ്ഥാനമായ ടെഹ്രാനിലെ ഗ്രാൻഡ് മൊസല്ല. പരമോന്നത നേതാവിൻ്റെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഇറാനിയൻ നേതാക്കൾ. അലി ഖമനേയിയുടെ ഭൗതികദേഹം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് എത്തിച്ചതിനിടെ ആണ് നേതാക്കൾ വികാരഭരിതരായത്. അലി ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫിൻ്റെ അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇറാനിലും ഇറാഖിലുമായി ദിവസങ്ങൾ നീളുന്ന സംസ്കാര ചടങ്ങുകൾക്ക് ശനിയാഴ്ചയാണ് തുടക്കമായത്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ജുഡീഷ്യറി ചീഫ് ഘോലാം ഹൊസൈൻ മൊഹ്‌സെനി എജെയി, എക്സ്പെൻഡൻസി കൗൺസിൽ ചെയർമാൻ ആയത്തുള്ള സാദിഖ് അമോലി ലാരിജാനി തുടങ്ങിയ നേതാക്കൾ പരമോന്നത നേതാവിന് അന്തിമോപചാരം അർപ്പിച്ചു. അഞ്ച് ദിവസം നീളുന്ന സംസ്കാര ചടങ്ങുകളിൽ രണ്ട് കോടിയോളം പേർ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതർ കണക്കാക്കുന്നത്.
തിങ്കളാഴ്ച ആണ് തലസ്ഥാന നഗരിയിലൂടെ വിലാപയാത്ര നടക്കുക. അതുവരെ മൃതദേഹം ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ക്വാം, ബാഗ്ദാദ്, കർബല, നജഫ് എന്നിവിടങ്ങളിലും ചടങ്ങുകൾ നടക്കും. ജൂലൈ ഒൻപതിന് വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഖമനെയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്.
വിവിധ രാജ്യങ്ങളിലെ നേതാക്കൾ അലി ഖമനേയിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഇറാനിലേക്ക് എത്തുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, അർമേനിയ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ, താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോൺ, തുർക്ക്മെനിസ്ഥാനിലെ ഗുർബാംഗുലി ബെർഡിമുഹമദോവ്, റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ചു ബിഹാർ ഗവർണർ ലഫ്. ജനറൽ സയ്യിദ് അറ്റാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവർ അന്തിമോപചാരം അർപ്പിക്കും. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ജമ്മു കശ്മീർ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഇറാനിൽ എത്തിച്ചേർന്നിട്ടുണ്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.


