
ഖത്തർ: ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് ആപ്പിൾ സിഇഒയോട് ഖത്തറിൽ വെച്ച് ഡോണൾഡ് ട്രംപ് പറഞ്ഞത്. വെടിനിർത്തൽ സംബന്ധിച്ച അവകാശവാദങ്ങൾക്കിടെ മുകേഷ് അംബാനി ട്രംപിനെ കണ്ടതും വലിയ ചർച്ചയായി.
ഇന്ത്യയിലെ ഉയർന്ന താരിഫ് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. ഇത്ര ജനസംഖ്യയുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ വലിയ ബുദ്ധിമുട്ടാണ് ഇന്ത്യയിൽ. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളും. ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിന് ലോക്കിടുന്നതായിരുന്നു ട്രംപിന്റെ വാക്കുകൾ.
അമേരിക്കയുമായുള്ള ഇന്ത്യയുടെ താരിഫ് ചർച്ചകളിൽ ഇതുവരെ വ്യക്തതയായിട്ടില്ല. നാമമാത്രമായതോ ഒട്ടും താരിഫില്ലാതെയോ ഉള്ള ഡീൽ ഓഫർ ചെയ്യപ്പെട്ടിരുന്നതായാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയ്ക്കും പാക്കിസ്ഥാനും വ്യാപാരം വാഗ്ദാനം ചെയ്താണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന വാദവും ട്രംപ് ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാന വ്യവസായിയായ മുകേഷ് അംബാനി ഖത്തറിൽ അമേരിക്കൻ പ്രസിഡന്റിനെ കണ്ടത്. ലുസൈൽ പാലസിൽ വെച്ച് അത്താഴ വിരുന്നിലായിരുന്നു കൂടിക്കാഴ്ച്ച. അതേ സമയം ആരുടെ താൽപര്യങ്ങൾക്കൊപ്പമാണ് ഈ കൂടിക്കാഴ്ച്ച എന്നതാണ് എക്സ് പ്ലാറ്റ്ഫോമിലെ ചോദ്യങ്ങളും ചർച്ചകളും.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് വ്യവസ്ഥകളെ നേരിടാനായി ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉത്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉത്പാദനം മാറ്റാനും പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്ന സമയത്താണ് ഇന്ത്യയിലെ നിർമ്മാണത്തിനെതിരെ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. വരുന്ന നാളുകളിൽ യുഎസിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും നിർമിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്ന് ടിം കുക്ക് പറഞ്ഞതായി ഈ മാസമാദ്യം എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ ആപ്പിളിന് ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളാണുള്ളത്. ഇവയിൽ രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലുമാണ്. ഇവയിൽ ഒന്ന് ഓപ്പറേറ്റ് ചെയ്യുന്നത് ഫോക്‌സ്‌കോൺ ആണ്. മറ്റ് രണ്ടെണ്ണം ടാറ്റ ഗ്രൂപ്പിന്റെ കയ്യിലുമാണ്. ഇത് കൂടാതെ രണ്ട് ആപ്പിൾ പ്ലാന്റുകളുടെ പ്ലാനിങ്ങും നിർമാണവും തുടങ്ങിക്കഴിഞ്ഞു. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആപ്പിൾ, ഇന്ത്യയിൽ മാത്രം 22 ബില്യൺ ഡോളറിന്റെ ഐഫോണുകൾ അസംബിൾ ചെയ്തുവെന്നാണ് കണക്ക്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 60 ശതമാനം വർധനവാണ് പ്രൊഡക്ഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam