
മോസ്കോ: റഷ്യ യുക്രൈനെതിരായ അധിനിവേശം (Russia - Ukraine War) തുടരുമ്പോൾ യുദ്ധത്തിനെതിരെയാണ് ലോകം മുഴുവൻ സംസാരിക്കുന്നത്. റഷ്യയിൽ തന്നെ യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ റഷ്യയിലെ ടെലിവിഷൻ ചാനലിൽ ലൈവ് ഷോ (Live Show) നടക്കുന്നതിനിടെ സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും രാജിവച്ചിറങ്ങി. യുദ്ധത്തോട് നോ പറഞ്ഞുകൊണ്ടാണ് ഇവർ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.
ടിവി റെയിൻ (TV Rain) എന്ന ചാനലിലെ ജീവനക്കാരാണ് കൂട്ടരാജി വച്ച് യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തിയത്. യുക്രൈനെതിരായ യുദ്ധം സംപ്രേഷണം ചെയ്തതിന് പിന്നാലെ ചാനലിന്റെ നടത്തിപ്പ് റഷ്യൻ അധികൃതർ സസ്പെന്റ് ചെയ്തിരുന്നു. ചാനലിനെ സസ്പെന്റ് ചെയ്തതെന്തിനെന്നത് അവ്യക്തമാണെന്ന് സ്ഥാപകരിലൊരാളായ നതാലിയ സിന്ദെയെവ പറഞ്ഞു.
ചാനലിന്റെ അവസാന പരിപാടിയിലാണ് ജീവനക്കാർ ഒന്നടങ്കം രാജിവച്ച് സ്റ്റുഡിയോയിൽ നിന്ന് വാക്ക് ഔട്ട് നടത്തിയത്. ഇതിന് പിന്നാലെ ചാനലിൽ സ്വാൻ ലേക്ക് ബാലെറ്റ് വീഡിയോ സംപ്രേഷണം ചെയ്തു. 1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യൻ ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ടത് ഇതേ ഗാനമായിരുന്നു. ഇതിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യുക്രൈനിലെ സംഭവവികാസങ്ഹൾ റിപ്പോർട്ട് ചെയ്തതിന് റഷ്യയിലെ എക്കോ ഓഫ് മോസ്കോ എന്ന റേഡിയോ ചാനലും സമ്മർദ്ദത്തിലാണ്. വർഷങ്ങൾ പഴക്കമുള്ള ഈ റേഡിയോയുടെ എഡിറ്റോറിയൽ പോളിസി മാറ്റാനാകില്ലെന്നാണ് സമ്മർദ്ദത്തോടുള്ള സ്ഥാപനത്തിന്റെ എഡിറ്റർ ഇൻ ചീഫ് അലക്സി വെനെഡിക്കോവ് പറഞ്ഞു,
യുക്രൈനിൽ സംഭവിക്കുന്നതെന്തെന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയ റഷ്യൻ നടപടിയെ അമേരിക്ക അപലപിച്ചു. സത്യം പറയാനുള്ഴള മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള യുദ്ധം എന്നാണ് ഇതിനെ അമേരിക്ക വിശേഷിപ്പിച്ചത്. ഇതോടെ റഷ്യയിലെ അമേരിക്കൻ അധിനിവേശത്തെക്കുറിച്ചുള്ള വിവരങ്ങൾ റഷ്യൻ ജനതയെ അറിയിക്കാതിരിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അമേരിക്ക പറഞ്ഞു.
"ദശലക്ഷക്കണക്കിന് റഷ്യയിലെ പൗരന്മാർ സ്വതന്ത്രമായ വിവരങ്ങളും അഭിപ്രായങ്ങളും ആക്സസ് ചെയ്യാൻ ആശ്രയിക്കുന്ന ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളെയും റഷ്യൻ സർക്കാർ നിർത്തുന്നുവെന്നും," സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam