ആധുനിക ഖത്തറിന്‍റെ ശില്പിയായ 'ഫാദർ അമീർ'; പകരം വെക്കാനില്ലാത്ത ദീർഘവീക്ഷണം, വിടപറഞ്ഞത് ചരിത്രം കുറിച്ച അമരക്കാരൻ

Published : Jul 12, 2026, 04:33 PM IST
Qatar flag, Sheikh Hamad bin Khalifa

Synopsis

ആധുനിക ഖത്തറിന്‍റെ ശില്പിയും മുൻ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തറിനെ നയിച്ച അദ്ദേഹം രാജ്യത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2013-ൽ സമാധാനപരമായി അധികാരം കൈമാറി അദ്ദേഹം പുതിയ മാതൃക സൃഷ്ടിച്ചു.

ദോഹ: ആധുനിക ഖത്തറിന്‍റെ ശില്പിയും മുൻ ഭരണാധികാരിയുമായ 'ഫാദർ അമീർ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിന്‍റെ വേദനയിലാണ് പ്രവാസ ലോകം. ഖത്തറിന്‍റെ ചരിത്രത്തിൽ ഒരു സുവർണ കാലഘട്ടം അടയാളപ്പെടുത്തിയാണ് ഫാദർ അമീർ വിടവാങ്ങിയത്.

1995 മുതൽ 2013 വരെ ഖത്തർ അമീറായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി, ഖത്തറിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച വികസന വിപ്ലവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു. പ്രകൃതിവാതക കയറ്റുമതിയിൽ ഖത്തറിനെ ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയതും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സാമ്പത്തിക, സാംസ്കാരിക പദവി ഉയർത്തിയതും അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളാണ്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഏഷ്യൻ മേഖലകളിൽ ഖത്തറിന് ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 'അൽ ജസീറ' വാർത്താ ചാനൽ 1996-ൽ ആരംഭിച്ചത് ശൈഖ് ഹമദിന്‍റെ ഉത്തരവിലൂടെയായിരുന്നു. ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കമായ ഫിഫ ലോകകപ്പിന് (2022) ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രപരമായ അടിത്തറയിട്ടതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.

ഭരണഘടനയിലും ജനാധിപത്യ പ്രക്രിയയിലും അദ്ദേഹം വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. 2004-ൽ ഖത്തറിന്‍റെ ആദ്യ സ്ഥിരം ഭരണഘടന പ്രാബല്യത്തിൽ വരുത്തിയതും, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയതും അദ്ദേഹമാണ്. 2013-ൽ ഭരണം തന്റെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സമാധാനപരമായി കൈമാറിക്കൊണ്ട് അദ്ദേഹം ഗൾഫ് ചരിത്രത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ചു. 

അനുശോചന പ്രവാഹം

ശൈഖ് ഹമദിന്‍റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഖത്തറിനെ സമൃദ്ധിയിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള നേതാവും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസി, പാകിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി തുടങ്ങിയ പ്രമുഖ നേതാക്കളും ഖത്തർ അമീറിനെയും ജനങ്ങളെയും അനുശോചനം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയുടെ അടുത്ത സുഹൃത്ത്'; ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദി
ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാര്‍, ഒരാളെ കാണാനില്ല, തിരച്ചിൽ തുടരുന്നു