
വാഷിംഗ്ടൺ: ഭീകരരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം അനുവദിക്കില്ലെന്ന് ക്വാഡ് സംയുക്തപ്രസ്താവന. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിൻ്റെ ഉച്ചകോടിയിലാണ് പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്താവന പുറത്തു വന്നത്.
അഫ്ഗാനിസ്ഥാൻറെ കാര്യത്തിൽ സഹകരിച്ച് നീങ്ങാനും ഉച്ചക്കോടിയിൽ ക്വാഡ് രാജ്യങ്ങൾ ധാരണയിലെത്തി. ഒരു രാജ്യത്തെയും ആക്രമിക്കാൻ അഫ്ഗാനിസ്ഥാൻറെ മണ്ണ് ഉപയോഗിക്കരുത്. ഭീകരർക്ക് പരിശീലനവും പണവും അഫ്ഗാനിസ്ഥാൻ വഴി നൽകരുതെന്നും ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഭീകരസംഘടനകൾക്ക് ഒരു രാജ്യവും സൈനിക സഹായം നല്കരുതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കുമെന്നും സംയുക്ത പ്രസ്താവനയിൽ ക്വാഡ് രാജ്യങ്ങൾ വ്യക്തമാക്കുന്നു.
അഫ്ഗാനിലെ സാധാരണന പൗരൻമാർക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതിനുള്ള സൗകര്യമൊരുക്കാൻ തയ്യാറാവണമെന്ന് താലിബാനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും കുട്ടികൾക്കും മതന്യൂനപക്ഷങ്ങൾക്കും അവരുടെ എല്ലാ സ്വാതന്ത്രവും അവകാശവും ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
വൈറ്റ് ഹൗസിൽ ചേർന്ന ക്വാഡ് രാഷ്ട്രത്തലവൻമാരുടെ യോഗത്തിൽ സംസാരിക്കാൻ ജോ ബൈഡൻ ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. അഫ്ഗാനിസ്ഥാനിലെ സാഹചര്യം തന്നെയാണ് ഉച്ചക്കോടിയിൽ പ്രധാനമായും ചർച്ചയായതെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam