
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള രഷ്മി സാമന്ത്. സമൂഹമാധ്യമങ്ങളില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച വര്‍ഗീയ പോസ്റ്റുകള്‍ ചര്‍ച്ചയായതിന് പിന്നാലെ രൂക്ഷവിമര്‍ശനം നേരിട്ടതോടെയാണ് രാജി. വംശഹത്യ അടക്കമുള്ള വിഷയങ്ങളില്‍ രഷ്മി സാവന്തിന്‍റെ നിലപാടുകളും കുറിപ്പുകളും ഏറെ വിവാദമായിരുന്നു.
കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിനിയായ രഷ്മി മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷനില്‍ നിന്നാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. മുന്‍കാലങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ വംശീയ, വര്‍ഗീയ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് രഷ്മിയുടെ രാജി. ദി ഓക്സ്ഫോര്‍ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍റെ തുല്യതയ്ക്കും വര്‍ഗീയതയ്ക്കും എതിരെയുള്ള പ്രചാരണമാണ് രഷ്മിയുടെ ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയത്. ജൂത വിഭാഗങ്ങള്‍ക്കും കിഴക്കനേഷ്യയില്‍ നിന്നുള്ളവര്‍ക്കും ട്രാന്‍സ് വിഭാഗങ്ങള്‍ക്കും എതിരെയായിരുന്നു റഷ്മിയുടെ സമൂഹ്യ മാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അറിവില്ലായ്മയുടെ തെളിവാണെന്നും അതിനാല്‍ തന്നെ ഓക്സ്ഫോര്‍ഡ് വിദ്യാര്‍ഥി യൂണിയനില്‍ നിന്ന് രഷ്മി മാറണമെന്നുമായിരുന്നു വിമര്‍ശകര്‍ ആവശ്യപ്പെട്ടത്.
യൂണിയനിലേക്ക് രഷ്മിയെ തെരഞ്ഞെടുത്തതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തിന് ചിങ് ചാങ് എന്ന രഷ്മിയുടെ കുറിപ്പും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചൈനീസ് വിദ്യാര്‍ഥികളെ പരിഹസിക്കാനുപയോഗിക്കുന്ന പദമാണ് ഇത്. വിവാഹമോചനം നേടിയ വനിതകളേയും ട്രാന്‍സ് വ്യക്തികള്‍ക്കെതിരെയും രഷ്മിയുടെ പരാമര്‍ശങ്ങളഅ വിവാദമായി. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് നീക്കം ചെയ്തിരുന്നെങ്കിലും വിവാദം അവസാനിക്കാതെ തുടരുകയായിരുന്നു. 3708 വേട്ടുകളില്‍ 1966 വോട്ടുകള്‍ നേടിയാണ് രഷ്മി ഈ സ്ഥാനത്തേക്ക് എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam