കിം ജോങ് ഉന്നിന്‍റെ ആരോഗ്യത്തെപ്പറ്റി പ്രചരിക്കുന്നത് തെറ്റായ റിപ്പോര്‍ട്ടുകളെന്ന് ട്രംപ്

By Web TeamFirst Published Apr 24, 2020, 11:11 AM IST
Highlights

'' ആ റിപ്പോള്‍ട്ടുകള്‍ തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ പഴയ രേഖകള്‍ ഉപയോഗിച്ചതായി ഞാന്‍ കേട്ടു''

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ പ്രചരിക്കുന്ന  റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡ‍ൊണാള്‍ഡ് ട്രംപ്. '' ആ റിപ്പോള്‍ട്ടുകള്‍ തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ പഴയ രേഖകള്‍ ഉപയോഗിച്ചതായി ഞാന്‍ കേട്ടു'' എന്നും ട്രംപ് പറഞ്ഞു. 

കേബിള്‍ ന്യൂസ് നെറ്റ്‍വര്‍ക്ക് സിഎന്‍എന്നിനെതിരെയും ട്രംപ് രംഗത്തെത്തി. സിഎന്‍എന്‍ ചെയ്ത വ്യാജ റിപ്പോര്‍ട്ടാണ് അതെന്നാണ് ഞാന്‍ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് കിമ്മിന്‍റെ മോശം ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. 

ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. 

ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്‌ലി എന്‍കെ  റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല. 

click me!