തക‍ർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ ജീവൻ്റെ തുടിപ്പ്, പിഞ്ചുകുഞ്ഞിനെ അടക്കം പുറത്തെടുത്തു; വെനസ്വേലയിൽനിന്ന് ആശ്വാസ വാർത്തകളും

Published : Jun 26, 2026, 11:28 AM IST
Venezuela Earthquake

Synopsis

ഇരട്ട ഭൂചലനം വൻ നാശം വിതച്ച വെനസ്വേലയിൽനിന്ന് ആശ്വാസ വാർത്തകളും. പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരെ ജീവനോടെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് ഇരട്ട ഭൂചലനം ഉണ്ടായത്. 

കാരക്കസ്: ഇരട്ട ഭൂചലനത്തിൽ പകച്ചുപോയ വെനസ്വേലയിൽനിന്ന് പ്രതീക്ഷയായി ആശ്വാസ വാർത്തകളും എത്തുന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽനിന്ന് ജീവൻ്റെ തുടിപ്പുകൾ കണ്ടെത്തി രക്ഷാപ്രവർത്തകർ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളെ അടക്കം രക്ഷപ്പെടുത്തിയത് അതിവൈകാരിക കാഴ്ചയായി. മനുഷ്യരെ മാത്രമല്ല, മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണികളെയും ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷാപ്രവർത്തകർക്ക് പുറത്തെടുക്കാൻ കഴിഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ ഉടൽ കുടുങ്ങിയ നായയ്ക്ക് വെള്ളം നൽകുന്ന രക്ഷാപ്രവ‍ർത്തകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ നൊമ്പരത്തോടെ ഏറ്റെടുത്തു.

ദുരന്തഭൂമിയിൽനിന്ന് പ്രതീക്ഷയേകുന്ന നിരവധി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തക‍ർന്ന കെട്ടിടത്തിൻ്റെ അടിയിൽനിന്ന് പിഞ്ചുകു‍ഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യം അവയിൽ ഒന്നാണ്. പിഞ്ചുകുഞ്ഞിനെ ശ്രദ്ധാപൂ‍ർവം പുറത്തെടുത്ത് കൈമാറുന്നത് ​ദൃശ്യങ്ങളിൽ കാണാം. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയെങ്കിലും കുട്ടിയുടെ ദേഹത്ത് കാര്യമായ പരിക്ക് കാണാനില്ലാത്തത് ആശ്വാസകരമാണ്.

 

 

മറ്റൊരിടത്ത് വെനസ്വേലയുടെ ബൊളിവേറിയൻ നാഷണൽ പൊലീസ് ഉദ്യോ​ഗസ്ഥ‍‍രും സുരക്ഷാ സേനയും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 12കാരനെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നവയിലുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരു സ്ത്രീയെയും രക്ഷാപ്രവ‍ർത്തകർക്ക് ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞു.

 

 

ബുധനാഴ്ച വൈകുന്നേരം മിനിറ്റുകളുടെ ഇടവേളയിൽ ഉണ്ടായ ഇരട്ട ഭൂചലനമാണ് വെനസ്വേലയിൽ വൻ ദുരന്തത്തിന് വഴിവെച്ചത്. 7.2 ഉം 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ മരണസംഖ്യ 235 ആയി. 4,300ലധികം പേ‍ർക്ക് പരിക്കേറ്റുവെന്നാണ് കണക്ക്. ആയിരക്കണക്കിന് പേരെ കാണാതായി. 250 കെട്ടിടങ്ങൾ നിലംപതിച്ചു എന്നാണ് അധികൃതരുടെ ഏകദേശ കണക്ക്. ഇതിൽ ഹോട്ടലുകൾ മുതൽ ആശുപത്രികൾ വരെ ഉൾപ്പെടുന്നു. വൈദ്യുതി വിതരണം തടസ്സപ്പെടുകയും ആശയവിനിമയ സംവിധാനങ്ങളും തകരുകയും ചെയ്തു.

 

 

തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരം നീക്കി ജീവൻ്റെ തുടിപ്പ് തേടാനാണ് രക്ഷാപ്രവർത്തകരുടെ പ്രഥമ പരി​ഗണന. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേലയിൽ ഉണ്ടായത്. അതിനിടെ, വെനസ്വേലയ്ക്ക് സഹായ ഹസ്തവുമായി നിരവധി വിദേശ രാജ്യങ്ങൾ രം​ഗത്തെത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രപരമായ നീക്കം, സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുമതി നൽകുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം
ബ്രെന്‍റ് ക്രൂഡ് വില 72 ഡോളർ മാത്രം, പെട്രോൾ ഡീസൽ വില കുറയ്ക്കുമോ ? എണ്ണക്കമ്പനികൾ? ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞു