
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയെ യുഎൻ സെക്യൂരിറ്റി കൗണ്‍സിലിൽ അപലപിച്ച് റഷ്യ. ഇറാനെ ആക്രമിച്ചതോടെ അമേരിക്ക തുറന്നത് പണ്ടോറ പെട്ടിയെന്ന് റഷ്യ വ്യക്തമാക്കി. ഇറാനെ ആക്രമിച്ചത് അമേരിക്ക നടത്തിയ അപകടകരമായ നീക്കമെന്ന് വിമർശിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, എല്ലാ അംഗ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ സമാധാനത്തിന് ഒരു അവസരം കൂടി കൊടുക്കാൻ താൻ ആഹ്വാനം ചെയ്തിരുന്നുവെന്നും എന്നാൽ അത് അവഗണിച്ചുവെന്നുമാണ് അന്റോണിയോ ഗുട്ടറസിൻ്റെ വിമർശനം. സമാധാനം ലക്ഷ്യമിട്ടുള്ള യുക്തിപരമായ അടിയന്തിര തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ശ്രമം യുഎൻ സെക്രട്ടറി ജനറൽ തുടങ്ങിയിട്ടുണ്ട്. ആണാവായുധം നിർമിക്കാൻ ശ്രമിക്കുന്നുവെന്ന അമേരിക്കൻ ആരോപണം തള്ളിയ ഇറാൻ അംബാസഡർ അമീർ സെയ്‌ദ്, രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് അമേരിക്ക ഇറാനിൽ നടത്തിയതെന്ന് കുറ്റപ്പെടുത്തി.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങൾ ഇറാനിയൻ ആണവ പദ്ധതിയെ പൂർണ്ണമായും തകർത്തുവെന്നാണ് ഇന്നലെ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടത്. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന് പേരിട്ട ഈ സൈനിക നടപടിയിലൂടെ ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
125ലധികം സൈനിക വിമാനങ്ങൾ പങ്കെടുത്ത ആക്രമണത്തിൽ ബി-2 സ്റ്റെൽത്ത് ബോംബറുകൾ, 14 ജിബിയു-57 ബങ്കർ-ബസ്റ്റർ ബോംബുകളും പേർഷ്യൻ ഗൾഫിലും അറേബ്യൻ കടലിലുമുള്ള യുഎസ് അന്തർവാഹിനികളിൽ നിന്ന് 30-ലധികം ടോമാഹോക്ക് മിസൈലുകളും വിക്ഷേപിച്ചായിരുന്നു ആക്രമണം. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു ഓപ്പറേഷൻ നടത്താൻ കഴിയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കാൻ ഇറാനോട് വീണ്ടും അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി ഇറാൻ്റെ ഭീഷണി തടയാനെന്നും യുഎന്നിൽ നൽകിയ വിശദീകരണത്തിൽ അമേരിക്ക പറഞ്ഞു. എന്നാൽ ഇറാനിൽ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ ഒത്തുകൂടി.