
മോസ്കോ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകത്തിന് റഷ്യൻ എണ്ണയെ മാറ്റിനിർത്താനാവില്ലെന്ന് ആവർത്തിച്ച് ക്രെംലിൻ. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളിൽ അമേരിക്ക ഇളവ് വരുത്തിയതിന് പിന്നാലെയാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഈ പ്രസ്താവന നടത്തിയത്. രാജ്യാന്തര ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് റഷ്യൻ എണ്ണയുടെ വലിയ തോതിലുള്ള വിതരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. 2022 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ചില റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങളെ അനുവദിക്കുന്ന പുതിയ ലൈസൻസ് ഡോണൾഡ് ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചത്. വിപണിയിൽ സ്ഥിരത കൊണ്ടുവരാൻ റഷ്യൻ എണ്ണയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് വാഷിംഗ്ടണിന്‍റെ വിലയിരുത്തൽ.
എന്നാൽ, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ യൂറോപ്പിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് ഇതിനെ 'തെറ്റായ നടപടി' എന്ന് വിശേഷിപ്പിച്ചു. ഇറാൻ യുദ്ധം മുതലെടുത്ത് യുക്രൈനിലെ തങ്ങളുടെ നിലപാടുകൾ ശക്തമാക്കാൻ റഷ്യയെ അനുവദിക്കരുതെന്ന് മെർസ് മുന്നറിയിപ്പ് നൽകി. റഷ്യൻ എണ്ണയ്ക്ക് ഇളവ് നൽകുന്നത് യുക്രൈനിലെ പ്രതിരോധത്തെ ദുർബലപ്പെടുത്തുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്ക.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ടാങ്കർ ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. യുദ്ധം പെട്ടെന്ന് അവസാനിച്ചാൽ പോലും കടലിടുക്ക് ഉടൻ തുറക്കാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ അനിശ്ചിതത്വം നിലനിൽക്കുന്നിടത്തോളം കാലം റഷ്യൻ എണ്ണയ്ക്ക് ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പുടിൻ ഭരണകൂടം കണക്കുകൂട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam