
വാഷിംഗ്ടൺ: വാർഷിക പരിശീലന പരിപാടികളുടെ ഭാഗമായി ആണവായുധ പരിശീലനമുൾപ്പടെ നടത്തുമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചു. തങ്ങളുടെ പ്രവർത്തന പദ്ധതിയെക്കുറിച്ച് റഷ്യ അറിയിച്ചതായി വാഷിംഗ്ടൺ പ്രസ്താവനയിൽ പറഞ്ഞു.
സേനകളുടെ വാർഷിക 'ഗ്രോം' അഭ്യാസത്തിനിടെ റഷ്യ ആണവായുധ പരീക്ഷണങ്ങൾ നടത്തുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. പുതിയ സ്റ്റാർട്ട് (START) ഉടമ്പടി പ്രകാരം, അത്തരം മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കാൻ റഷ്യ ബാധ്യസ്ഥമാണെന്ന് അമേരിക്ക പറയുന്നു. യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിൽ റഷ്യൻ സേനയെ പ്രതിരോധിക്കാൻ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത പുടിൻ പ്രഖ്യാപിച്ചിരുന്നു. അതിനാൽ, അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും ഒരു ഭീഷണിയാണ് റഷ്യയുടെ ഈ നീക്കമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. യുക്രെെൻ ഒരു 'ഡേർട്ടി ബോംബ്' പുറത്തെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇന്നലെ റഷ്യ യുഎൻ രക്ഷാസമിതിയിൽ പറഞ്ഞതിന് പിന്നാലെയാണ് പരിശീലന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യുക്രെെനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു. റഷ്യയുടെ പ്രസ്താവന തെറ്റാണെന്നും റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അവർ പ്രതികരിച്ചിരുന്നു. യുക്രൈന്റെ 'ഡേർട്ടി ബോംബ്' സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ റഷ്യൻ ഉദ്യോഗസ്ഥർ ഞായറാഴ്ചയും തിങ്കളാഴ്ചയും പാശ്ചാത്യ സഖ്യകക്ഷികളെ വിളിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, ക്രെംലിൻ സൈന്യം റേഡിയോ ആക്ടീവ് മെറ്റീരിയൽ ഘടിപ്പിച്ച സ്ഫോടകവസ്തു ഉപയോഗിച്ച് ഇത്തരമൊരു ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ആരോപണം ഉണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്കി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മോസ്കോയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയുടെ ഈ നീക്കം അവിശ്വസനീയമാംവിധം ഗുരുതരമായ തെറ്റ് ആയി കണക്കാക്കുന്നെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. "ഇതൊരു തെറ്റായ നീക്കമാണെന്ന് ഞാൻ ഉറപ്പു പറയുന്നില്ല, ഞങ്ങൾക്കറിയില്ല. പക്ഷേ അത് ഗുരുതരമായ തെറ്റായിരിക്കും," ജോ ബൈഡനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Read Also: 'അദ്ദേഹത്തിന്റെ പ്രവർത്തനം എന്നെ ആകർഷിച്ചു'; എസ് ജയശങ്കറിനെ പ്രശംസിച്ച് യുഎഇ മന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam