
ദുബായ്: പരസ്പരം കനത്ത നാശം വിതച്ച് ഇറാൻ അമേരിക്ക സംഘർഷം തുടരുന്നു. ഇറാനിലേക്ക് ആദ്യമായി അമേരിക്ക കടലിലും കരയിലും സൂയിസൈഡ് ഡ്രോണുകൾ പ്രയോഗിച്ചു. ബഹ്റൈനിലും കുവൈത്തിലും ജോർദാനിലും ഇറാൻ തിരിച്ചടിച്ചു. ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ഇറാൻ-അമേരിക്ക നേതാക്കൾക്ക് നേരെയുള്ള കൊലവിളികളും കനക്കുകയാണ്. പരമോന്നത നേതാവിന് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുള്ള സംവിധാനം ഒരുക്കണമെന്ന് ദേശീയ സുരക്ഷാ കൗൺസലിനോട് ഇറാൻ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ അമേരിക്ക ഹോർമുസ് വിടുകയല്ലാതെ വേറെ വഴിയില്ലെന്ന് ഇറാൻ അറിയിച്ചു. അമേരിക്ക തുടർന്നാൽ ലോകത്തെ എണ്ണ, ഗ്യാസ് മേഖലകളിൽ കൂടുതൽ ഗുരുതര സംഭവങ്ങൾ ഉണ്ടാകുമെന്നും ഇറാൻ സേന മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാൻ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു എന്ന അഭ്യൂഹം നിഷേധിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് രംഗത്തെത്തി. കുവൈത്തിൽ അമേരിക്കയുടെ HIMARS മിസൈൽ താവളം സമ്പൂർണമായി തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. ഒമാനുമായി ചേർന്ന് ഹോർമുസ് കൈകാര്യം ചെയ്യാനുള്ള നീക്കം തടഞ്ഞെന്നും ഇറാൻ വ്യക്തമാക്കി. സംഘർഷം മൂർച്ഛിക്കുന്നതിനിടെ അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യയും രംഗത്തെത്തി. ബുഷഹർ ഉൾപ്പടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും ഉടനടി നിർത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ നിശ്ചയിച്ച ഒരു മാസം എന്ന സമയത്തേക്ക് പോലും അമേരിക്ക ക്ഷമ കാണിച്ചില്ലെന്നും റഷ്യ കുറ്റപ്പെടുത്തി.
ഇറാനു മേൽക്കൈയുണ്ടായിരുന്ന ചെലവു കുറഞ്ഞ സൂയിസൈഡ് ഡ്രോണുകൾ അമേരിക്കയും പുറത്തെടുത്തു. പോർവിമാനങ്ങൾക്കും പടക്കപ്പലുകൾക്കും പുറമെ കരയിലും കടലിലും സൂയിസൈഡ് ഡ്രോണുകളും പ്രയോഗിച്ചെന്ന് സ്ഥിരീകരിച്ചത് അമേരിക്കൻ സെൻട്രൽ കമാൻഡ്. ഖേഷം, സിരിക്, ജസക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലായി ആയുധ കേന്ദ്രങ്ങളും സ്പീഡ് ബോട്ടുകളും റഡാറുകളും ആക്രമിക്കപ്പെട്ടു. ജോർദാനിൽ അമേരിക്കയുടെ ആയുധ ഡിപ്പോ, ഇന്ധന സംഭരണികൾ, ബഹറൈനിൽ ഡ്രോൺ കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലിക്കോപ്റ്റർ മെയിന്റനൻസ് കേന്ദ്രം എന്നിവയും കുവൈത്തിലെ താവളങ്ങളും ആഖ്രമിച്ചെന്ന് ഇഖാന്റെ അവകാശ വാദം. ബന്ദർ അബ്ബാസിൽ അമേരിക്കയുടെ ലുകസ് ഡ്രോൺ തകർത്തു. കഴിഞ്ഞ ബുഷഹർ ആണവ നിലയത്തിന് സമീപം ആക്രമണം നടന്നതിൽ റഷ്യ ഇടപെട്ടു. പ്രത്യാഘാതം ഇറാനിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെതിരായ വധശ്രമ വിവാദങ്ങൾക്ക് പിന്നാലെ പോർവിളി കനക്കുകയാണ്.
ഇറാൻ പരമോന്നത നേതവിനെതിരെ വധശ്രമം ഉണ്ടായാൽ തിരിച്ചടിക്ക് മുൻകൂട്ടി സംവിധാനം ഒരുക്കി, പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇറാൻ വിദേശകാര്യ സഹമന്ത്രിയാണ്. തനിക്കെതിരെ വധശ്രമം ഉണ്ടായാൽ ഇറാനിലേക്ക് ആയിരം മിസൈലുകൾ സജ്ജമാക്കി വെച്ചിരിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച, ഇറാനിതെര കടുത്ത നിലപാടുള്ള അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാമിന്റെ മരണത്തിൽ ഇറാനിലെ മാധ്യമങ്ങളുൾപ്പടെ രൂക്ഷ പരമാർശങ്ങളാണ് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam