അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ജോർദാനിലെയും ബഹ്‌റൈനിലെയും യുഎസ് ബേസുകൾക്ക് നേരെ ആക്രമിച്ച് ഇറാൻ തിരിച്ചടിച്ചു. ഹോർമൂസ് കടലിടുക്കിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഇരുപക്ഷവും ആക്രമണം തുടരുന്നതിനാൽ പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെ നിഴലിലാണ്.

ദുബായ്: ഇടവേളക്ക് ശേഷം പരസ്പരം ആക്രമണവുമായി അമേരിക്കയും ഇറാനും. വെടിനിർത്തലിന് ശേഷം ഇരുപക്ഷവും ആക്രമണം തുടരുകയാണ്. ഇറാനിൽ ശക്തമായ ആക്രമണവുമായി അമേരിക്ക രം​ഗത്തെത്തിയതിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ജോർദാനിൽ ആയുധപ്പുര, ഇന്ധന ടാങ്കുകൾ, ബഹ്‌റൈനിൽ ഡ്രോൺ കമാൻഡ് സെന്റർ, ഹാങ്ങർ, ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രം എന്നിവ ആക്രമിച്ചെന്ന് ഇറാൻ അറിയിച്ചു. പരമോന്നത നേതാവിന് എതിരെയുള്ള വധ ഭീഷണിയിൽ തിരിച്ചടി മുൻകൂട്ടി ആസൂത്രണം ചെയ്ത് പ്രഖ്യാപിക്കണമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്‍ വീണ് ഒരാൾക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ മാഹ്ഷാഹറിൽ വാട്ടർ പംബിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ സെൻട്രൽ കമാൻഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകൾ വർഷിച്ചത്. ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും പടർന്നത്.

ഹോർമൂസിൽ പോർവിളികളുമായി ഇറാനും അമേരിക്കയും നേർക്കു നേർ രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമൂസ് അന്താരാഷ്ട്ര ജലപാതയാണെന്നും, കടന്നുപോകുന്ന കപ്പലുകൾക്ക് സംരക്ഷണ നൽകാൻ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് തിരിച്ചടിച്ചു. ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രധാനമാണ് ഹോർമൂസെന്നാണ് ഇറാൻ സേനയിലെ വിവിധ നേതാക്കളുടെ പ്രസ്താവന. സംഘർഷം ഇന്നും തുടരുമോ എന്നതാണ് ആശങ്ക.

അതേസമയം പശ്ചിമേഷ്യൻ സംഘ‌‍ർഷം വീണ്ടും കടുത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബാരലിന് 79 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില എൺപത് ഡോളറിൽ എത്തി. സമാധാന കരാർ നിലവിൽ വന്ന സമയത്ത് 65 ഡോളർ വരെ താഴ്ന്ന വിലയാണ് വീണ്ടും കുതിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം എണ്ണ വിലയിൽ നാലു ശതമാനം വർധന ഉണ്ടായി. ഹോർമൂസ് നിശ്ചലമായതോടെ വരും ദിവസങ്ങളിൽ വില കൂടുതൽ ഉയർന്നേക്കും.