
കീവ്: റഷ്യൻ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയിൽ ഒരു റെസിഡൻഷ്യൽ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോൺ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് റീജിയണൽ ഗവർണർ ഒലെഹ് കിപ്പർ പറഞ്ഞു.
സ്റ്റേറ്റ് എമർജൻസി സർവീസ് പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും 21 നില കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതും കാണാം. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചതോടെ റഷ്യ യുക്രൈനിയൻ നഗരങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജൂൺ ആദ്യവരാം റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം നടത്തിയിരുന്നു. ഒരേ സമയം നാല് കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. നാൽപ്പതോളം യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ അവകാശവാദം ഉന്നയിച്ചു. ആക്രമണം പിന്നീട് റഷ്യ സ്ഥിരീകരിച്ചു.
റഷ്യ-യുക്രൈന്‍ യുദ്ധം പരിഹരിക്കാൻ അമേരിക്ക ശ്രമം തുടരുന്നുണ്ട്. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുന്നതായി സൂചിപ്പിച്ചു റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍റെ പ്രസ്താവന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് വഴി തുറക്കുമെന്നാണ് വിലയിരുത്തൽ. ട്രംപിനോട് അതിയായ ആദരവുണ്ടെന്നും ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും പുടിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുടിന്റെ പരാമര്‍ശങ്ങള്‍ ഏറെ ഹൃദ്യമാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത ആശങ്കയെ കുറിച്ചും റഷ്യ-യുക്രൈന്‍ യുദ്ധത്തെ കുറിച്ചും രണ്ടാഴ്ച മുന്‍പ് ഇരുരാഷ്ട്രനേതാക്കളും ഫോൺ സംഭാഷണം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam