
ദില്ലി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്ക് പുറപ്പെട്ട ടാങ്കർ കപ്പലിന് തെക്കൻ ചൈനാ കടലിൽ വച്ച് ദിശാമാറ്റം. മോസ്കോയിൽ നിന്നുള്ള ഓയിൽ വാങ്ങൽ ഇന്ത്യ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യ കപ്പൽ ചൈനയിലേക്ക് പോകാതെ യുടേൺ എടുത്തത്. ദി അക്വാ ടൈറ്റൻ എന്ന ടാങ്കറാണ് ചൈനയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് എത്തുന്നത്. മാർച്ച് 21ന് ദി അക്വാ ടൈറ്റൻ ന്യൂ മാംഗളൂരിലേക്ക് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി മാസത്തിൽ ബാൾട്ടിക് കടലിൽ നിന്ന് ചരക്ക് നിറച്ച് പുറപ്പെട്ടതാണ് ദി അക്വാ ടൈറ്റൻ എന്നാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വിശദമാക്കുന്നത്. ചൈനീസ് തുറമുഖമായ റിസ്ഹോയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ ടാങ്കർ കപ്പൽ. ചൈനീസ് തുറമുഖത്തേക്ക് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കപ്പൽ യുടേൺ എടുത്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് പച്ചക്കൊടി കാണിച്ചതിന് പിന്നാലെ റഷ്യൻ ഓയിലിന് ഇന്ത്യ അധികമായി വാങ്ങാൻ ആരംഭിച്ചിരുന്നു.
ഇന്ത്യൻ റിഫൈനറികൾ 30 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ധന ലഭ്യതയെ വലിയ രീതിയിൽ സംഘർഷം ബാധിച്ചതിന് പിന്നാലെയാണ് ഇത്. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ഇറാൻ വിലക്കിയതിന് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ ഓയിലിനായി റഷ്യയെ ആശ്രയിച്ച് തുടങ്ങിയത്. ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള രാജ്യങ്ങൾ ആവശ്യക്കാരായി എത്തുന്നതോടെ ഇന്ധന വില ഇനിയും ഉയരുമെന്നാണ് നിരീക്ഷണം. ചൈനയിലേക്ക് പുറപ്പെട്ട ഏഴ് ടാങ്കർ കപ്പലുകളാണ് ചൈനയിലേക്കുള്ള മാർഗ മധ്യേ ഇന്ത്യയിലേക്ക് തിരിച്ച് വിട്ടത്.
പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ച ശേഷം ഫോസിൽ ഇന്ധന കയറ്റുമതിയിലൂടെ റഷ്യ 600കോടി യൂറോ സമ്പാദിച്ചതായി കണക്കുകൾ പുറത്തുവന്നിരുന്നു. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഫോസിൽ ഇന്ധന വിൽപനയിലൂടെ റഷ്യ 600 കോടി യൂറോ (ഏകദേശം 500 കോടി രൂപ) നേടിയതായാണ് കണക്കുകൾ പുറത്ത് വന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ശരാശരി പ്രതിദിന വിലയിൽ 14 ശതമാനം വർധനവുണ്ടായി. ഇതിനെ തുടർന്ന് റഷ്യയ്ക്ക് മാർച്ച് മാസം മാത്രം 67.2 കോടി യൂറോയുടെ അധിക വരുമാനം ലഭിച്ചു. ഈ വർധനവിന്റെ ഭൂരിഭാഗവും എണ്ണ വ്യാപാരത്തിൽ നിന്നാണെന്ന് 'സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ' പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam