
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ചൈനയിലെത്തുന്നു. ചൊവ്വാഴ്ചയാണ് പുടിന്‍ ചൈനീസ് തലസ്ഥാനത്ത് എത്തുന്നത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ചൈനയില്‍ എത്തിയത്. ഇറാന്‍ യുദ്ധമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. പുടിനും ഇക്കാര്യം തന്നെയാവും ചര്‍ച്ച ചെയ്യുക എന്നാണ് വിവരം. ഇറാന്‍ വിഷയത്തില്‍ പൊതു നിലപാട് സ്വീകരിക്കുന്ന കാര്യം പുടിനും ഷി ജിന്‍പിംഗും ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനിടയിലാണ് പുടിന്റെ ചൈനീസ് സന്ദര്‍ശനം. ഇറാന്‍ യുദ്ധം ആഗോള എണ്ണ വിതരണത്തെ ബാധിച്ചത്, യുക്രൈന്‍ യുദ്ധത്തില്‍ നിന്ന് അമേരിക്ക വിട്ടുനില്‍ക്കുന്നത്, ട്രംപിന്റെ അമേരിക്കയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആലോചനകള്‍, യുഎസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാനാവുമോ എന്ന ചര്‍ച്ചകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ മുന്നിലുണ്ട്. സ്വന്തമായി തുടങ്ങിയ യുദ്ധങ്ങളില്‍ പെട്ടുകിടക്കുന്ന അമേരിക്കയും റഷ്യയും തങ്ങളെ കാണാന്‍ വരുന്നു എന്നത് നേട്ടമായാണ് ചൈന കാണുന്നത്. ഉത്തരവാദിത്തമുള്ള ആഗോള നേതാവായി സ്വയം ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായാണ് ചൈന ഇത് ഉപയോഗിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഭരണകാലയളവില്‍ പുടിന്‍ നടത്തുന്ന 25-ാമത് ചൈന സന്ദര്‍ശനമാണിത്. ഈ കാലയളവില്‍ ചൈന-റഷ്യ സഹകരണം ശക്തമായിട്ടുണ്ട്. ഇരുവരും 40 ലധികം തവണ കണ്ടുമുട്ടിയിട്ടുമുണ്ട്. ഔദ്യോഗിക സന്ദര്‍ശനമായതിനാല്‍, ട്രംപിന് നല്‍കിയതുപോലെ ചുവപ്പ് പരവതാനി മുതല്‍ സൈനിക ബാന്‍ഡ് വരെയുള്ള പ്രൗഢമായ സ്വീകരണം പുടിനും ചൈന ഒരുക്കുന്നുണ്ട്.
ഇറാനിലെ സംഘര്‍ഷമായിരിക്കും ഇരു രാജ്യങ്ങളുടെയും ചര്‍ച്ചകളിലെ പ്രധാന വിഷയമെന്നാണ് കരുതുന്നത്. ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയുമായി പൊതുധാരണയിലെത്താന്‍ ട്രംപ് ശ്രമിച്ചിരുന്നു. ഇറാന് ആണവായുധം ഉണ്ടാകരുത്, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണം എന്നീ ആവശ്യങ്ങളില്‍ ഇരു നേതാക്കളും യോജിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയയ്ും ഇറക്കി.
ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ചൈനയും റഷ്യയും. യുഎസ് ഉപരോധങ്ങള്‍ നേരിടുന്നതില്‍ ഇറാനെ ഇരു രാജ്യങ്ങളും സഹായിച്ചിരുന്നു. ഇറാന്‍ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ചൈന. സംഘര്‍ഷം ആരംഭിച്ച സമയത്ത് യുഎസ് സൈനികരുടെയും അവരുടെ വിന്യാസങ്ങെളയും കുറിച്ചുള്ള വിവരങ്ങള്‍ റഷ്യ ഇറാന് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാനിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ ചൈന തയ്യാറെടുക്കുകയാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ ആരോപണം ചൈന നിഷേധിച്ചു. ചൈനയും റഷ്യയും ചര്‍ച്ചകളില്‍ നേതൃസ്ഥാനത്തുണ്ടാവണമെന്ന് നേരത്തെ ഇറാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam