Latest Videos

ശ്രീലങ്കയിൽ സൈനിക നടപടി, സമരപ്പന്തലുകൾ തകർത്തു, കൊളംബോയിൽ പ്രക്ഷോഭകരെ നേരിട്ട് സൈന്യം

By Web TeamFirst Published Jul 22, 2022, 8:29 AM IST
Highlights

സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ ലാത്തിചാർജുണ്ടായി. അമ്പതോളം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.

കൊളംബോ: ശ്രീലങ്കയിൽ റനിൽ വിക്രമസിംഗ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സർക്കാർ മന്ദിരങ്ങൾക്ക് മുന്നിലെ ക്യാമ്പുകളിൽ സൈനിക നടപടി. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ തകർത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. പുലർച്ചെയോടെയായിരുന്നു സൈനിക നടപടി. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ ലാത്തിചാർജുണ്ടായി. അമ്പതോളം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പ്രസിഡൻറ് ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. 

ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകർ പൂർണമായി ഒഴിയണമെന്നാണ് നിർദേശം. പല സർക്കാർ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരിൽ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. പ്രക്ഷോഭം നടത്തുന്നവ‍ർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന്  പ്രസിഡന്‍റ് റനിൽ വിക്രമസിംഗ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് സൈനിക നടപടി. 

ശ്രീലങ്കയിലെ ബസ് ചാര്‍ജ്ജ് കുറച്ചു, മിനിമം ചാര്‍ജ്ജ് ഇനി 38 രൂപ!

കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസംഗയെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിം​ഗെയെ പ്രസിഡന്‍റായി എത്തുന്നത്. ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു വിക്രമസിംഗെ. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 225 ൽ 134 വോട്ടുകൾ നേടിയാണ് വിക്രമസിം​ഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിൻറെ വോട്ടുകൾ കൂടി നേടാനായതാണ് വിക്രമസിം​ഗക്ക് ഗുണമായത്. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രം​ഗം ശക്തിപ്പെടുത്തും. 2024 ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. 

click me!