
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ പർദിസ് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഒൻപതോളം ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തി. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇതിൽ ഏറ്റവും ശക്തമായത്. സാധാരണയായി ടെഹ്‌റാൻ മേഖലയിൽ ഭൂചലനങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ഒരേ രാത്രി തന്നെ ഒൻപതോളം പ്രകമ്പനങ്ങൾ ഉണ്ടാകുന്നത് അസാധാരണമാണ്. റാനിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ 'മോഷാ ഫോൾട്ട്' പരിധിയിലാണ് ഈ ചലനങ്ങൾ ഉണ്ടായത്. ഇത് വലിയൊരു ഭൂകമ്പത്തിന്റെ മുന്നോടിയാണോ അതോ ഭൂമിക്കടിയിലെ ഊർജ്ജം ചെറിയ തോതിൽ പുറത്തുപോകുന്നതാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ തുടർ ചലനങ്ങളിൽ നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഭയന്ന ജനങ്ങൾ രാത്രി തെരുവുകളിലും പാർക്കുകളിലുമാണ് കഴിഞ്ഞത്. 1.4 കോടിയിലധികം ജനങ്ങൾ താമസിക്കുന്ന ടെഹ്‌റാൻ നഗരം മൂന്ന് പ്രധാന ഭൗമപാളികൾക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു വലിയ ഭൂകമ്പമുണ്ടായാൽ അത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാകുമെന്ന് സീസ്‌മോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ ദുർബലമായ കെട്ടിട നിർമ്മാണ രീതികളും ജനസാന്ദ്രതയും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കാൻ കാരണമാകും. 2003-ൽ ബാം നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 30,000-ത്തിലധികം പേർ കൊല്ലപ്പെട്ട ഓർമ്മകളിലാണ് ഇപ്പോഴും ഇറാൻ ജനതയുള്ളത്. ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളും റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള ദുരന്തനിവാരണ സേനകളും അതീവ ജാഗ്രതയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam