
അതികഠിനമായി വയറുവേദനയുമായാണ് 34 വയസുകാരനായ യുവാവ് ആശുപത്രിയിൽ എത്തിയത്. പ്രാഥമിക പരിശോധനകളിൽ എന്താണെന്ന് മനസിലാവാതെ വന്നതോടെ എക്സ്റേയും അൾട്രാസൗണ്ട് സ്കാനും എടുത്ത് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ ഞെട്ടിക്കുന്ന കാര്യം മനസിലാക്കിയത് വയറിനുള്ളിൽ മറ്റൊരു വസ്തു ഉണ്ട്. അത് കാരണമായി പോരിട്ടോണൈറ്റിസ് എന്ന അണുബാധയുണ്ടായിരിക്കുന്നു. ജീവൻ തന്നെ അപകടത്തിലാക്കാൻ കാരണമാവുന്ന അവസ്ഥയാണിത്.
എന്താണ് വയറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന വസ്തുവെന്ന് കണ്ടെത്താനും അത് നീക്കം ചെയ്യാനും ഉടനെ തന്നെ ശസ്ക്രക്രിയ തുടങ്ങി. കണ്ടെത്തിയതാവട്ടെ ഡോക്ടർമാരെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് വയറിനുള്ളിൽ ജീവനുള്ള ഒരു ഈൽ മത്സ്യം. ഏതാണ്ട് 30 സെന്റീമിറ്റർ (12 ഇഞ്ച്) നീളം. മലദ്വാരത്തിലൂടെയാവാം ഇത് ശരീരത്തിനുള്ളിൽ കടന്നതെന്നാണ് ഡോക്ടർമാരുടെ അനുമാനം. മലാശയത്തിലൂടെ സഞ്ചരിച്ച് കുടലിലെത്തി അവിടെ ദ്വാരമുണ്ടാക്കുകയും ചെയ്തു. ഡോക്ടർമാർ മത്സ്യത്തെ പുറത്തെടുക്കുകയും കുടലിലെ തകരാറുകൾ സംഭവിച്ച ഭാഗങ്ങളും നീക്കം ചെയ്തു.
സങ്കീർണമായ ശസ്ത്രക്രിയ പൂർണമായും വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നു. മലാശയത്തോട് ചേർന്നുള്ള ഭാഗമായിരുന്നു ഇത്. പെട്ടെന്നുതന്നെ അണുബാധയേൽക്കുന്ന സാഹചര്യമുണ്ടായിരുന്നു ഇവിടെ. രോഗി സുഖം പ്രാപിച്ചുവരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ നടത്തി പുറത്തെടുത്തപ്പോഴും ഈലിന് ജീവനുണ്ടായിരുന്നു എന്നതും ഡോക്ടർമാരെ അമ്പരപ്പിച്ചു.
വിയറ്റ്നാമിലെ വടക്കൻ ക്വാ നിങ് പ്രവിശ്യയിൽ നിന്നാണ് ഈ സംഭവം പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് അപൂർവമായൊരു കേസായിരുന്നുവെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. ഫാം മാഹുങ് മാധ്യമങ്ങളോട് പറഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ വേദന കാര്യമായി കുറഞ്ഞു. നിലവിൽ ചെറിയ അസ്വസ്ഥതകൾ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam