9000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളും വ്യാപാരികളും പ്രൊഫഷണലുകളുമുണ്ട്.
ഇറാൻ: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശ കാര്യ മന്ത്രാലയം. വിദ്യാർത്ഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയേക്കും. ഇറാന്‍ വിദേശകാര്യമമന്ത്രിയോട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സാഹചര്യം അന്വേഷിച്ചെന്നും അടിയന്തര ഇടപെടലിന് ഇന്ത്യ സജ്ജമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
9000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളും വ്യാപാരികളും പ്രൊഫഷണലുകളുമുണ്ട്. ഇറാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിയ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങളിലായി ഇവരെ ഒഴിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ടെഹറാൻ, ഇസ്ഫഹാൻ എന്നീ നഗരങ്ങളിലെ മെഡിക്കൽ കോളേജുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവർക്ക് തയ്യാറായി നിൽക്കാനുള്ള സന്ദേശം ഇന്ത്യൻ എംബസി നൽകി കഴിഞ്ഞു.
ഇന്റർനെറ്റ് വിശ്ചേദിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാരെയും ബന്ധപ്പെടുന്നതിന് എംബസി പ്രതിസന്ധി നേരിടുന്നുണ്ട്. അമേരിക്കൻ ആക്രമണം ഉടൻ ഇല്ലെന്ന സൂചനകൾ വന്നെങ്കിലും ഇറാന് അകത്തെ സ്ഥിതി സങ്കീർണമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യക്കാരുടെ സുരക്ഷ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാക്ചിയുമായുള്ള സംഭാഷണത്തിൽ എസ് ജയശങ്കർ വിലയിരുത്തിയിരുന്നു. ഇറാൻ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും സർക്കാർ അറിയിച്ചു.
ഇന്ത്യയിൽ നിന്ന് യുഎസിലേക്കടക്കമുള്ള വിമാനസർവീസുകളെയും ഇറാൻ വ്യോമമേഖല അടച്ചത് ബാധിച്ചു. യുഎസ്സിലേക്കുള്ള മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ വ്യാഴാഴ്ച റദ്ദാക്കേണ്ടി വന്നിരുന്നു. ദില്ലിയിൽ നിന്നും മുംബയിൽ നിന്നും പാശ്ചാത്യ രാജ്യഹ്ങങളിലേക്കും മധ്യ ഏഷ്യയിലേക്കും പോകുന്ന വിമാനങ്ങളുടെ യാത്രാസമയം ഒരു മണിക്കൂറിലധികം നീളുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് കമ്പനികൾ അറിയിച്ചു.



