
ദില്ലി : മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാരെ തടഞ്ഞുവച്ച സംഭവത്തിൽ ഇക്വറ്റോറിയൽ ഗിനിക്കെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ പരാതി. ഹീറോയിക് ഇഡുൻ കപ്പൽ കമ്പനിയാണ് പരാതി നൽകിയത്. രാജ്യം കപ്പൽ ജീവനക്കാരെ അനധികൃതമായി തടവിൽ വച്ചിരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കടലിലെ തർക്കങ്ങൾക്കായി രൂപികരിച്ച ഇന്റർനാഷണൽ ട്രിബ്യൂണൽ ഫോർ ദ ലോ ഒഫ് ദ സീ (international tribunal for the law of the sea) യെ ആണ് കമ്പനി സമീപിച്ചത്.
ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ ഇക്വറ്റോറിയൽ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലിൽ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ആണ് ഇവരെ തടവു കേന്ദ്രത്തിൽ നിന്ന് യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. ഇവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. എല്ലാവരുടെയും പാസ്പോർട്ട് സൈന്യം ഇന്നലെ പിടിച്ചെടുത്തിരുന്നു. അതേ സമയം ഹീറോയിക്ക് ഇഡുൻ എന്ന ചരക്കു കപ്പലിൽ മലയാളി ചീഫ് ഓഫീസർ സനു ജോസും മറ്റ് ഒൻപത് ഇന്ത്യക്കാരും തുടരുന്നുണ്ട്. തങ്ങളുടെ മോചനത്തിനായി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം.
Read More : സഹായം അഭ്യർത്ഥിച്ച് വീണ്ടും തടവുകാർ; സമുദ്രാതിർത്തി ലംഘനം, ക്രൂഡ് മോഷണം ആരോപണങ്ങളാവർത്തിച്ച് നൈജീരിയ
മോചനത്തിന് സഹായമാവശ്യപ്പെട്ട് വീണ്ടും കപ്പലിലെ ജീവനക്കാരുടെ വീഡിയോ പുറത്ത് വന്നു. തടവുകാരോടുള്ള സമീപനം മോശമാണെന്നും എത്രയും പെട്ടന്ന് അധികൃതർ ഇടപെടണമെന്നും മലയാളി സനു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജീവനക്കാരെ ഗിനി സൈന്യം തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഗിനി തുറമുഖത്ത് വൻ സൈന്യത്തെ വിന്യസിച്ചതായും മലയാളി ജീവനക്കാർ പറഞ്ഞു.