
അയോധ്യ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സംഭാവന കൊള്ള കേസിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. അയോധ്യ ട്രസ്റ്റും ബാങ്കും തമ്മിൽ ഒപ്പുവെച്ചിരുന്ന ധാരണകൾ നിരന്തരം ലംഘിക്കപ്പെട്ടിരുന്നതായി എസ്‌ഐടി കണ്ടെത്തി. ബാങ്കിൽ പണം നിക്ഷേപിക്കുന്ന സമയത്ത് ട്രസ്റ്റിന്റെ പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണം എന്ന പ്രധാന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. അവിനാശ് ശുക്ള തട്ടിപ്പിലെ പ്രധാന കണ്ണി തന്നെയാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് നൽകിയ മൊഴിയിൽ ട്രസ്റ്റ് ഭാരവാഹിയായ അനിൽ മിശ്രക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ബാങ്കുമായി 2025-ൽ ഉണ്ടാക്കിയ ധാരണകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നു എന്ന് ചമ്പത് റായ് മൊഴി നൽകി. താൻ അയോധ്യയിൽ ഇല്ലാതിരുന്ന സമയത്താണ് അനിൽ മിശ്ര ബാങ്കുമായി ഇത്തരം ഒരു ധാരണയുണ്ടാക്കിയത്. 2024-ൽ ഉണ്ടാക്കിയ ധാരണകൾക്ക് മാത്രമേ തന്റെ അംഗീകാരവും സമ്മതവും ഉണ്ടായിരുന്നുള്ളൂ എന്നും ചമ്പത് റായ് എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. ബാങ്ക് അധികൃതരുടെ വീഴ്ചകളും ട്രസ്റ്റിനുള്ളിലെ ആഭ്യന്തര ഭിന്നതകളും പുറത്തുകൊണ്ടുവരുന്നതാണ് എസ്‌ഐടിയുടെ പുതിയ കണ്ടെത്തലുകൾ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam