
ദില്ലി: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഭാര്യ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് കുട്ടികളുമായി ഗാസയിൽ നിന്ന് തുർക്കിയിലേക്ക് പലായനം ചെയ്തതായി ഹീബ്രു മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ തുർക്കിയിൽ താമസിക്കുന്നുണ്ടെന്നും പുനർവിവാഹം കഴിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിൻവാറിന്റെ ഭാര്യയായ സമർ മുഹമ്മദ് അബു സമർ, റാഫ അതിർത്തി കടന്ന് ഈജിപ്തിലേക്ക് പോയെന്ന് പേര് വെളിപ്പെടുത്താത്ത ഫലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന്, അവർ മറ്റൊരു ഗാസൻ സ്ത്രീയുടെ പാസ്‌പോർട്ട് സ്വന്തമാക്കി തുർക്കിയിലേക്ക് കടന്നു. ഇതിനായി ഉയർന്ന തലത്തിലുള്ള സഹകരണവും പിന്തുണയും സാമ്പത്തിക സഹായവും അവർക്ക് ലഭിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഫാത്തി ഹമ്മദാണ് തുർക്കിയിൽ സമറിനെ പുനർവിവാഹം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാളാണ് ഹമാസ് അംഗങ്ങളെയും കുടുംബങ്ങളെയും ഗാസയിൽ നിന്ന് പുറത്തെത്തിക്കാൻ സഹായിച്ചതെന്നും പറയപ്പെടുന്നു. വ്യാജ പാസ്‌പോർട്ടുകൾ, മെഡിക്കൽ രേഖകൾ, പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള സഹായം എന്നിവയുൾപ്പെടെ സംഘടിപ്പിച്ചതും ഇയാളാണെന്ന് പറയുന്നു. സമർ മാത്രമല്ല, യാഹ്‌യ സിൻവാറിന്റെ സഹോദരൻ മുഹമ്മദിന്റെ വിധവയുമായ നജ്‌വയും ഗാസയിൽ നിന്ന് തുർക്കിയിലേക്ക് രക്ഷപ്പെട്ടതായി പറയപ്പെടുന്നു. സഹോദരൻ യാഹ്‌യ സിൻവാറിന്റെ മരണശേഷം മുഹമ്മദ് ഹമാസിന്റെ ഗാസ മേധാവിയായി ചുമതലയേറ്റു. എന്നിരുന്നാലും, നജ്‌വ എവിടെയാണെന്നും അവർ പുനർവിവാഹം കഴിച്ചോ എന്നും വ്യക്തമല്ല.
ഭർത്താക്കന്മാർ കൊല്ലപ്പെടുന്നതിന് മുമ്പ് രണ്ട് സ്ത്രീകളും റഫ വഴി പോയതായി ഒരു ഇസ്രായേലി സുരക്ഷാ സ്രോതസ്സ് യെനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഒരു തുരങ്കത്തിലൂടെ സമർ രക്ഷപ്പെടുന്നതിന്റെ വീഡിയോ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. ആ സമയത്ത്, അവർ വിലയേറിയ ഹെർമിസ് ബിർകിൻ ബാഗ് കൈവശം വച്ചിരുന്നത് വാർത്തയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam