ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്ന യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്‍റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ആണവ പദ്ധതികൾ നിയന്ത്രിക്കുന്നില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ടെഹ്റാൻ: ഇറാനെ ലക്ഷ്യമാക്കി എത്തിയ യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ട് യുഎസ് സെൻട്രൽ കമാൻഡ്. കഴിഞ്ഞ ദിവസം ഇറാൻ ശേഖരിച്ച നിരീക്ഷണ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് പുതിയ സന്ദേശം. ഏതു സമയത്തും കൃത്യസമയത്ത് ആക്രമണം നടത്താനും തിരിച്ചെത്താനും സജ്ജമെന്നാണ് കുറിപ്പിൽ പറയുന്നത്. ഇതിന് ശേഷിയുള്ളവരാണ് കപ്പലിലുള്ളവരെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, ചർച്ചകൾക്കായി ചര്‍ച്ചകൾക്കായുള്ള അമേരിക്കൻ സംഘം ദോഹയിലെത്തി. നാളെ നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് ദോഹയിലെത്തിയത്. ഒമാനിലാണ് ചർച്ചകൾ നടക്കുക.
യുഎസ് മുന്നറിയിപ്പ്
ഇറാന്‍റെ ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ കരാറിന് തയ്യാറാകുന്നില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമേനി വളരെയധികം ആശങ്കപ്പെടേണ്ടിയിരിക്കുന്നു എന്നും ട്രംപ് പറഞ്ഞിരുന്നു. തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന ഇറാന്‍റെ കർക്കശ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ചർച്ചാവിഷയമാക്കണമെന്ന് അമേരിക്ക വാശിപിടിക്കുന്നു.
ഇറാനെ ലക്ഷ്യമാക്കി അമേരിക്കയുടെ ഭീമൻ യുദ്ധക്കപ്പലുകളുടെ ഒരു അർമാഡ നിലവിൽ പേർഷ്യൻ ഉൾക്കടലിന് സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് മേഖലയിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന് വഴിവെക്കുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. അമേരിക്കൻ സൈന്യം ഏത് നിമിഷവും ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ സജ്ജമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോൾ, യൂറോപ്യൻ രാജ്യങ്ങൾ സമാധാനപരമായ ചർച്ചകൾക്ക് ഇപ്പോഴും മുൻഗണന നൽകുന്നു.


