
കൊളംബോ: ഇന്ധന ക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്ക വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി . റഷ്യയില്‍ നിന്ന് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ ഇന്ധനം എത്തിക്കാനാണ് ശ്രമം. കൂടുതല്‍ ഇന്ധനം വരുംദിവസങ്ങളില്‍ രാജ്യത്ത് എത്തിക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു.
ഇതിനിടെ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കാനായി ' നാഷണല്‍ ഫ്യുവല്‍ പാസ് ' ശ്രീലങ്കയില്‍ നിര്‍ബന്ധമാക്കി. റേഷനായി ആഴ്തചയില്‍ നിശ്ചിത ലിറ്റര്‍ ഇന്ധനം നല്‍കാന്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്ന് ചേര്‍ന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തില്‍ ഗോത്തബയ രജപക്സെയുടെ രാജി കത്ത് സ്പീക്കര്‍ വായിച്ചു. രാജ്യത്തെ പിടിച്ചുനിര്‍ത്താന്‍ പരാമവധി ശ്രമിച്ചെന്ന് രാജി കത്തിൽ ഗോത്തബയ പറഞ്ഞു. ഗോത്തബയയുടെ വിശ്വസ്തനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്‍റായി തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. റെനില്‍ വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.പ്രസിഡൻറ് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നേക്കും. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കും.
അതേസമയം, ഇന്ധനക്ഷാമം രൂക്ഷമായതോടെ കേരളത്തിൽ എത്തി ഇന്ധനം നിറയ്ക്കുകയാണ് ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇന്നലെവരെ 141 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്നെത്തി ഇന്ധനം നിറച്ചത്. ഇന്ധനം കിട്ടാതായതോടെ കേരളത്തിലെ വിമാനത്താവങ്ങളെ കൂടുതലായി ആശ്രിയിക്കുകയാണ് വിമാനക്കമ്പനികൾ. തിരുവനന്തപുരം അദാനി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയാണ് കൂടുതൽ വിമാനങ്ങളും ഇന്ധനം നിറച്ചത്.
ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാൻ തിരുവന്തപുരത്ത് എത്തിയത്. മെൽബൺ, സിഡ്നി, പാരിസ്,ഫ്രാങ്ക്ഫൂർട്ട് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇത്. ദുബൈയിലേക്കുള്ള 11 ഫ്ലൈ ദുബൈ ഫ്ലൈറ്റുകൾക്കും, ഷാർജയിലേക്കുള്ള 10 എയർ അറേബ്യ ഫ്ലൈറ്റുകൾക്കും തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നൽകി. ഒമാൻ എയറിന്റെ ഒൻപത് വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. ഗൾഫ് എയറിന്റെ ആറ് വിമാനങ്ങൾക്കും ഇന്ധനം നൽകിയിരുന്നു.
Read Also: കത്തുന്ന ശ്രീലങ്കന്‍ പ്രക്ഷോഭത്തിനിടയില്‍ ചുടുചുംബനം, വൈറലായി ഫോട്ടോ!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam