
കടലിൽ മൈൻ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് ഹോർമൂസിലെ ഒമാൻ തീരത്തോട് ചേർന്ന ഭാഗത്ത് ജാഗ്രതാ നിർദേശം. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കും കടുത്ത ജാഗ്രത പുലർത്താൻ ഔദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ട്. യു.എസ് - ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി നിലവിൽ ഉയർന്ന നിലയിലാണ്. ഇറാൻ മേഖലയിൽ മൈനുകൾ നിക്ഷേപിക്കുന്നതായി യു.എസ് ഇന്റലിജൻസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഹോർമൂസിന് മേലുള്ള നിയന്ത്രണം നിയമമായി പാസാക്കാൻ ഇറാൻ പാർലമെന്റ് നടപടി തുടങ്ങി. ഇറാൻ - അമേരിക്ക ധാരണ വീണ്ടും അനിശ്ചിതമായി നീളുന്നതിനിടെ അമേരിക്ക നയതന്ത്രത്തെ വഞ്ചിച്ചെന്ന് ഇറാൻ കുറ്റപ്പെടുത്തി.
മാന്യമായി പരിഹാരമെങ്കിൽ സഹകരിക്കാമെന്ന് ഇറാൻ, ട്രംപിന്റെ പ്രസ്താവനകളിൽ രോഷം
ധാരണയിലെത്തും മുൻപ് ഏകപക്ഷീയ പ്രസ്താവനകൾ നടത്തുന്ന ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ ഇറാന് അതൃപ്തി. യുറേനിയം ശേഖരം നശിപ്പിക്കുമെന്ന പ്രസ്താവനയാണ് രോഷത്തിന് കാരണം. മാന്യമായ പരിഹാരത്തിനെങ്കിൽ തയാറാണെന്ന് ഇറാൻ പ്രസിഡണ്ട് പറഞ്ഞു.ഹോർമൂസ് നിയന്ത്രിക്കാനുള്ള ഇറാന്റെ അതോറിറ്റിക്ക് അമേരിക്ക വിലക്കേർപ്പെടുത്തി.
ധാരണയിൽ ഉടൻ തീരുമാനമെന്ന രീതിയിലായിരുന്നു ഇന്നലെ ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. പിന്നീട് തീരുമാനമൊന്നും ഇല്ല. ആണവ വിഷയം ഇപ്പോൾ ചർച്ച ചെയ്യില്ലെന്നാണ് ഇറാൻ നിലപാടെന്നിരിക്കെ, യുറേനിയം ശേഖരം ഇറാന്റെ സഹായത്തോടെ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാം വെറുതെ പറയുകയാണെന്ന് ഇറാൻ മാധ്യമങ്ങളും, ആണവ വിഷയത്തിൽ ഇപ്പോൾ ചർച്ചയേ ഇല്ലെന്ന് ഇറാൻ നേതാക്കളും.
ധാരണയ്ക്ക് തയാറായില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്നാണ് അമേരിക്കൻ യുദ്ധ കാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ പുതിയ പ്രസ്താവന. മാന്യമായ രീതിയിലാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ തയാർ എന്ന് ഇറാൻ പ്രസിഡണ്ട് പറഞ്ഞു. ധാരണകൾക്ക് ശ്രമം തുടരുന്നതിനിടെയാണ് ഹോർമൂസിൽ ഇറാൻ രൂപീകരിച്ചപേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതേറിറ്റിക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്. സമാധാന ധാരണ ഉടനെയുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് അയത്തുള്ള അലി ഖംനഇയുടെ ഖബറടക്കത്തിന് ഇറാൻ നടത്തുന്ന ഒരുക്കം. പ്രത്യേക ദൗത്യസേന രൂപീകരിച്ചു. മധ്യസഥരായി നിൽക്കുമ്പോഴും ഇറാന് എണ്ണ കയറ്റുമതിക്കുള്ള വഴികൾ തുറന്നിട്ടിരിക്കുകയാണ് പാക്കിസ്ഥാൻ. ചൈനയിലേക്ക് റെയിൽ വഴിയുള്ള എണ്ണ കയറ്റുമതി ഇറാൻ മൂന്നിരട്ടിയാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam