
ജക്കാർത്ത: ഇന്തോനേഷ്യയിലെ ലാംപുംഗ്, ബാന്റൻ പ്രവിശ്യകളിൽ ശനിയാഴ്ച രാത്രി ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു. ചൈനയുടെ സിഇസഡ്-3ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്നതെന്ന് നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസി (BRIN) വെളിപ്പെടുത്തി.
പ്രാദേശിക സമയം രാത്രി 7.56-ഓടെയാണ് ഈ പ്രതിഭാസം ദൃശ്യമായത്. ഇന്ത്യയ്ക്ക് മുകളിലൂടെ ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമാക്കി നീങ്ങിയ റോക്കറ്റ് അവശിഷ്ടങ്ങൾ ഏകദേശം 120 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയായിരുന്നു. അന്തരീക്ഷവുമായുള്ള ഘർഷണം മൂലം റോക്കറ്റ് അവശിഷ്ടങ്ങൾ കത്തിപ്പിടിക്കുകയും പല കഷണങ്ങളായി ചിതറുകയും ചെയ്തു. ഇത് ആകാശത്ത് ഉൽക്ക വീഴുന്നതുപോലെയുള്ള കാഴ്ചയാണ് സമ്മാനിച്ചത്. സുമാത്രയുടെ പടിഞ്ഞാറൻ തീരത്തുള്ളവർക്കും ഈ ദൃശ്യം വ്യക്തമായി കാണാമായിരുന്നു.
ഇത്തരം അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് വീഴുന്നത് നിരന്തരം നിരീക്ഷിക്കാറുണ്ടെന്നും ജനവാസ മേഖലകളിൽ ഇവ വീഴാൻ സാധ്യത കുറവാണെന്നും ബിആർഐഎൻ അസ്ട്രോണമി പ്രൊഫസർ തോമസ് ജമാലുദ്ദീൻ വ്യക്തമാക്കി. നാസയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ 50 വർഷത്തിനിടയിൽ പ്രതിദിനം ശരാശരി ഒരു ബഹിരാകാശ അവശിഷ്ടമെങ്കിലും ഭൂമിയിലേക്ക് വീഴുന്നുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും സമുദ്രത്തിലോ ജനവാസമില്ലാത്ത ഇടങ്ങളിലോ ആണ് പതിക്കാറുള്ളത്. ഇതുവരെ ഗൗരവകരമായ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam