
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവറേക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. നൂറിലേറേ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് ഉഗ്രമായ ചാവേർ സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം 52 പേരാണ് കൊല്ലപ്പെട്ടത്. നാൽപതിലേറെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയിൽ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പാകിസ്ഥാനിൽ അടുത്തിടെ പലമേഖലകളിലും ഭീകരവാദി ആക്രമണങ്ങൾ ശക്തമായിട്ടുണ്ട്. പാക് സർക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ എന്ന കാര്യവും പ്രധാനമാണ്. അതോടൊപ്പം തന്നെ അടുത്തിടെ അഫ്ഗാനിൽ നിന്ന് അതിർത്തി കടന്ന് നിരവധി ഭീകരവാദി സംഘടനകൾ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നുവെന്ന് പാകിസ്ഥാൻ തന്നെ പരാതിപ്പെട്ടിരുന്നു.
ഒരു ഘട്ടത്തിൽ പാകിസ്ഥാൻ ഒരു പ്രതിനിധി സംഘത്തെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു കൊണ്ട് തീവ്രവാദ സംഘടനകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒട്ടേറെ സംഘടനകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ചാവേറാക്രമണം നടന്നിരിക്കുന്നത്. ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ സമീപദിവസങ്ങളിലെ ചരിത്രം നോക്കിയാൽ വളരെ ശക്തിയേറിയ ചാവേർ സ്ഫോടനമാണ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam