
ന്യൂയോർക്ക്: നിർമ്മിത ബുദ്ധി ( എ ഐ ) കമ്പനികളുടെ ഓഹരിമൂല്യത്തിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ കുതിപ്പ് അവസാനിക്കുകയും, മൂല്യമിടിയുകയും ചെയ്താൽ അത് എല്ലാ കമ്പനികളെയും ബാധിക്കുമെന്ന് ഗൂഗിൾ മാതൃ കമ്പനി ആൽഫബെറ്റിന്‍റെ സി ഇ ഒ സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്. എ ഐ ബബിൾ ഉടൻ പൊട്ടുമെന്ന ആശങ്ക പരക്കുന്നതിനിടെയാണ് പിച്ചൈയുടെ പ്രതിരണമെന്നത് ശ്രദ്ധേയമാണ്. ഗൂഗിളിനെ അടക്കം അത്തരമൊരു പ്രതിഭാസം ബാധിക്കുമെങ്കിലും കമ്പനി അതിനെയും അതിജീവിക്കുമെന്നാണ് മേധാവിയുടെ പ്രതീക്ഷ. കലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനത്ത് വച്ച് ബി ബി സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
എഐ മോഡലുകളുടെ രംഗപ്രവേശത്തിന് പിന്നാലെ എൻവിഡിയയും ഗൂഗിളും മൈക്രോസോഫ്റ്റും അടക്കം കമ്പനികളുടെ ഓഹരിമൂല്യത്തിൽ അസാധാരണ കുതിപ്പാണ് ചെറിയ കാലം കൊണ്ടുണ്ടായത്. നിക്ഷേപകർ ഓഹരി വാങ്ങാൻ വലിയ തുക ചെലവാക്കി. കമ്പനികൾ പണമൊഴുക്കി വൻ ഡാറ്റാ സെന്റർ പദ്ധതികളടക്കം പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനികൾ തമ്മിൽ തമ്മിൽ നടത്തുന്ന ഇടപാടുകൾ വീണ്ടും ഓഹരി മൂല്യം ഉയരാൻ കാരണമായി. ഡോട്ട് കോം ബബിളിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ വിപണയിലെന്നും ഇത് ഉടൻ വൻ തകർച്ചയിലേക്ക് പോകുമെന്നും സാമ്പത്തിക രംഗത്ത് ആശങ്ക പടരുന്നുണ്ട്. അതിനിടെയാണ് പിച്ചൈയുടെ മുന്നറിയിപ്പ് വരുന്നത്.
എഐ ബബിൾ പൊട്ടിയാൽ ഒരു കമ്പനിയും രക്ഷപ്പെടില്ലെന്ന് സുന്ദർ പിച്ചൈ വിവരിച്ചു. ഗൂഗിളിനെ അടക്കം ബാധിക്കും, പക്ഷേ അതിനെയും മറികടക്കാനാകുമെന്നും പിച്ചൈ അവകാശപ്പെട്ടു. ആൽഫബെറ്റ് മേധാവിയുടെ പ്രതികരണം ബി ബി സി അഭിമുഖത്തിലായിരുന്നു. പ്രസ്താവന എ ഐ കന്പനികളുടെ ഓഹരിമൂല്യം ഇടിയാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാകുന്നതിനിടെയെന്നതാണ് ശ്രദ്ധേയമായ കാര്യം.
എഐ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം
അതേസമയം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്‍റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണർ പറഞ്ഞു.