
ദുബായ്: യുഎഇയിൽ ഇന്ന് വർഷത്തിലെ ഏറ്റവും നീളമേറിയ പകൽ അനുഭവപ്പെടും. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായ വേനൽക്കാലത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന 'സമ്മർ സോൾസ്റ്റിസ്' പ്രതിഭാസമാണ് ഇതിന് കാരണം. ഇതോടെ യുഎഇയിൽ ഇന്ന് ഏകദേശം 14 മണിക്കൂറോളം പകൽ വെളിച്ചം ലഭിക്കും. ഇത് മേഖലയിലെ ഏറ്റവും ചൂടുകൂടിയ കാലയളവിന്റെ തുടക്കം കൂടിയാണ്.
യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 12:25-നാണ് സമ്മർ സോൾസ്റ്റിസ് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യൻ ഭൂമിക്ക് ആപേക്ഷികമായി അതിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കർക്കടക രേഖയ്ക്ക് തൊട്ടുമുകളിലെത്തും. ജൂൺ 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ യുഎഇയിലെ പകലിന്റെ ദൈർഘ്യം ഏകദേശം 13 മണിക്കൂറും 50 മിനിറ്റുമായിരിക്കുമെന്ന്എ മിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. ഇത് വർഷത്തിലെ ഏറ്റവും പ്രകാശമേറിയ സമയമാണ്.
സൂര്യൻ കർക്കടക രേഖയ്ക്ക് തൊട്ടുമുകളിൽ വരുന്നതിനാൽ, ഈ രേഖ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് നിഴലുകൾ പൂർണ്ണമായും അപ്രത്യക്ഷമാകും. അറേബ്യൻ ഉപദ്വീപിലുടനീളം ഉച്ചസമയത്തെ നിഴലുകളുടെ വലിപ്പം വർഷത്തിലെ ഏറ്റവും ചെറിയ അളവിലേക്ക് ചുരുങ്ങുകയും ചെയ്യും. സെപ്റ്റംബറിലെ ശരത്കാല വിഷുവം വരെ ഇനി പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞുവരും. ഏറ്റവും നീളമേറിയ പകലാണെങ്കിലും, സമ്മർ സോൾസ്റ്റിസ് ദിവസമായിരിക്കില്ല വേനലിലെ ഏറ്റവും ചൂടുകൂടിയ ദിവസം. വരും ആഴ്ചകളിൽ ഭൂമിയും കടലും കൂടുതൽ ചൂട് ആഗിരണം ചെയ്യുന്നതോടെയാണ് താപനില കുതിച്ചുയരുക. ഗൾഫ് മേഖലയിൽ സാധാരണയായി ജൂലൈ മാസത്തിലും ഓഗസ്റ്റ് പകുതി വരെയുമാണ് കടുത്ത ചൂട് അനുഭവപ്പെടാറുള്ളത്.
വേനലിന്റെ ആദ്യ പകുതി ജൂൺ 21 മുതൽ ഓഗസ്റ്റ് 10 വരെയാണ്. ഈ കാലയളവിൽ യുഎഇയിലെ ശരാശരി പകൽ താപനില 41 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രിയിൽ ഇത് 27ഡിഗ്രി സെൽഷ്യസ് മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. പ്രാദേശികമായി 'ബാറഹ്' എന്നറിയപ്പെടുന്ന വടക്കൻ-വടക്കുപടിഞ്ഞാറൻ കാറ്റ് ഈ സമയത്ത് ശക്തമാകും. ഇത് പൊടിക്കാറ്റിനും മണൽക്കൂനകൾ മാറുന്നതിനും കാരണമാകും. കടുത്ത ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്ന ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ 3 ഡിഗ്രി വരെ ഉയർന്നേക്കാം. ചില പ്രദേശങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നേക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam