
വാഷിങ്ടൺ: ബഹിരാകാശ യാത്രികരായ സുനിത വില്ല്യസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്താൻ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന് സൂചന നൽകി നാസ. സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് യുഎസ് സ്‌പേസ് ഏജൻസി ആലോചിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാമധ്യേ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാൻ ബോയിങ്ങിന്റെ സ്റ്റാർലൈനർ പര്യാപ്തമാകുമെന്ന് നാസ സൂചന നൽകി.
ഭൂമിയിലേക്ക് ഇരുവരെയും എത്തിക്കാൻ തിരക്ക് കൂട്ടുന്നില്ല. ന്യൂ മെക്‌സിക്കോയിലെ പരീക്ഷണങ്ങൾക്കാണ് ശ്രമിക്കുന്നത്. തുടർന്ന് ഡാറ്റ അവലോകനം ചെയ്താണ് ഭാവി കാര്യങ്ങൾ തീരുമാനിക്കുകയെന്നും വെള്ളിയാഴ്ച നാസ പറഞ്ഞു. സ്റ്റാർലൈനർ തിരിച്ചിറക്കിൽ പ്രക്രിയ നീണ്ടതാണ്. ലാൻഡിംഗ് തീയതി പിന്നീട് തീരുമാനിക്കുമെന്നും സ്റ്റിച്ച് പറഞ്ഞു. സ്റ്റാർലൈനറിൻ്റെ ചില ത്രസ്റ്ററുകൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഗ്രൗണ്ട് പരീക്ഷണം നടത്താനാണ് നാസയും ബോയിങ്ങും ഉദ്ദേശിക്കുന്നത്.
സ്റ്റാർലൈനറിൻ്റെ പ്രശ്‌നങ്ങളുടെ കാരണത്തെക്കുറിച്ച് എൻജിനീയർമാർക്ക് ഇപ്പോഴും ഉറപ്പില്ലെന്ന് ബോയിങ്ങിൻ്റെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിൻ്റെ വൈസ് പ്രസിഡൻ്റും പ്രോഗ്രാം മാനേജരുമായ മാർക്ക് നാപ്പിയും പറഞ്ഞു. ഗ്രൗണ്ട് ടെസ്റ്റുകൾ നടത്തി പ്രശ്നം കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് നാപ്പി പറഞ്ഞു. വാഹനം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനടുത്തെത്തിയപ്പോൾ എൻജിൻ തകരാറുകൾ കൂടാതെ ഹീലിയം ചോർച്ചകൾ കൂടി കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam