
വാഷിങ്ടൺ: യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്തിന്റെ യൂണിറ്റ് സിഇഒ ബ്രയൻ തോംസണിന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആൾ പിടിയിൽ. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പെൻസിൽവേനിയയിലെ ആൽട്ടൂണ എന്ന സ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈയാളുടെ പക്കൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്കും, വ്യാജരേഖകളും കണ്ടെടുത്തു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 280 മൈൽ അകലെയാണ് ആൽട്ടൂണ. ഒരു മക്ഡോണൾഡ്സ് റെസ്റ്റാറ്റാന്റിൽ എത്തിയ ഈയാളെ ജീവനക്കാരൻ തിരിച്ചറിഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 6.45നായിരുന്നു ബ്രയൻ തോംസൺ വെടിയേറ്റ് മരിച്ചത്. മിഡ്ടൗൺ മാൻ ഹോട്ടലിന് പുറത്തായിരുന്നു സംഭവം നടന്നത്. ഹെൽത്ത് കെയര്‍ വാര്‍ഷിക സമ്മേള വേദിയായ ഹോട്ടലിലേക്ക് നടന്നുപോവുകയായിരുന്ന തോംസണ് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റയുടൻ ഇദ്ദേഹത്തെ ആശുത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 2021 ഏപ്രിലിൽ കമ്പനി സിഇഒ ആയി ചുമതലയേറ്റ ബ്രയൻ തോംസൺ 2004 മുതൽ കമ്പനിയിൽ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam