ജപ്പാന്‍ തീരത്ത് വീണ്ടും ഉത്തരകൊറിയന്‍ 'പ്രേതബോട്ട്'

By Web TeamFirst Published Dec 31, 2019, 10:35 PM IST
Highlights

പ്രധാനമായും കൊറിയന്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഉത്തര കൊറിയന്‍ മത്സ്യ തൊഴിലാളികളുടെ ബോട്ടുകളാണ് ഇവ എന്നാണ് സംശയിക്കുന്നത്. കാലപ്പഴക്കത്തിനാല്‍ ജപ്പാന്‍ പ്രദേശത്തെ തിരകളെ അതിജീവിക്കാന്‍ കഴിയാതെ ഇവ തകരും. 

ടോക്കിയോ: ഉത്തരകൊറിയയില്‍ നിന്ന് എന്ന് സംശയിക്കുന്ന ഏഴ് മൃതദേഹങ്ങള്‍ നിറഞ്ഞ ബോട്ട് ജപ്പാന്‍ കടല്‍ തീരത്ത് അടിഞ്ഞു. തിരകളില്‍ ഈ ബോട്ടിന്‍റെ പലഭാഗങ്ങളും തകര്‍ന്നിരുന്നു. കൊറിയന്‍ പേരാണ് ബോട്ടിന് അതിനാലാണ് ഇത് ഉത്തരകൊറിയയില്‍ നിന്നാണ് എന്ന സംശയം ഉയരുന്നത്. ബോട്ടില്‍ കണ്ടെത്തിയ ഏഴ് മൃതദേഹങ്ങളില്‍ രണ്ടെണ്ണത്തിന് തലയില്ല എന്നാണ് റിപ്പോര്‍ട്ട്. വെറെയും തലകള്‍ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട രീതിയില്‍ ബോട്ടിലുണ്ട്. ഇവയും ഉടലുകളും ഒന്നാണോ എനന് അറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ വേണം. ശവശരീരങ്ങള്‍ എല്ലാം പുരുഷന്മാരുടെയാണ്.

ബോട്ട് കണ്ടെത്തിയ പ്രദേശം ഉത്തരകൊറിയയ്ക്ക് അഭിമുഖമായുള്ള പ്രദേശമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരം ബോട്ടുകള്‍ ജപ്പാന്‍ തീരത്ത് അടിഞ്ഞിട്ടുണ്ട്. ഉത്തരകൊറിയന്‍ പ്രേതബോട്ടുകള്‍ എന്നാണ് ഇതിനെ ജപ്പാന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ മൃതദേഹം ഉള്ളതും ഇല്ലാത്തതുമായ 156 ബോട്ടുകള്‍ ജപ്പാന്‍ തീരത്ത് 2019 ല്‍ മാത്രം അടിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.

പ്രധാനമായും കൊറിയന്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഉത്തര കൊറിയന്‍ മത്സ്യ തൊഴിലാളികളുടെ ബോട്ടുകളാണ് ഇവ എന്നാണ് സംശയിക്കുന്നത്. കാലപ്പഴക്കത്തിനാല്‍ ജപ്പാന്‍ പ്രദേശത്തെ തിരകളെ അതിജീവിക്കാന്‍ കഴിയാതെ ഇവ തകരും. പിന്നീട് ഇവ ഒഴുകി ജപ്പാന്‍ തീരത്ത് എത്തും. എന്നാല്‍ തലപൊലും ഇല്ലാതെ ശവശരീരങ്ങള്‍ എത്തുന്ന ബോട്ടുകള്‍ സംബന്ധിച്ച് പുതിയ ഒരു ആശങ്കയാണ് ജപ്പാനീസ് മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്.

തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും മത്സ്യബന്ധന തൊഴിലാളികള്‍ ബോട്ടുമായി പുറത്ത് എത്തിയാല്‍ അവരെ തിരിച്ചുവരുമ്പോള്‍ ഉത്തരകൊറിയന്‍ സമുദ്ര സംരക്ഷണ സേന പിടികൂടും. ഇവരുടെ പ്രവര്‍ത്തനം രാജ്യം വിട്ടതിന് സമാനമായി കണക്കാക്കി ഇവരെ തലവെട്ടല്‍ ശിക്ഷയ്ക്ക് വിധേയരാക്കും. എന്നിട്ട് ഇവരുടെ ബോട്ടില്‍ തന്നെ ഈ ശരീരങ്ങള്‍ ഇട്ട് കടലില്‍ ഒഴുക്കും.

ഉത്തരകൊറിയന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ ക്വാട്ട നിശ്ചയിച്ചിട്ടുണ്ടെന്നും. ചിലപ്പോള്‍ ഈ പരിധിയില്‍ പറയുന്ന അളവില്‍ മീന്‍ ലഭിക്കാത്തതിനാല്‍ പലപ്പോഴും ഉത്തരകൊറിയന്‍ മത്സ്യ തൊഴിലാളികള്‍ കൊറിയന്‍ അതിര്‍ത്തി കടക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഇവരുടെ ജീവന് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.

click me!