
ധാക്ക: ധാക്കയിലെ തങ്ങളുടെ കേന്ദ്രം നേരത്തെ കത്തിച്ചതായി ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ആരോപിച്ചു. നാമഹട്ട പ്രോപ്പർട്ടിയിലെ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും സമുദായ അംഗങ്ങൾക്കും വൈഷ്ണവ സംഘത്തിലെ അംഗങ്ങൾക്കും നേരെയുള്ള ആക്രമണം നിർബാധം തുടരുകയാണെന്നും ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റ് രാധാരമൺ ദാസ് പിടിഐയോട് പറഞ്ഞു. ഇസ്‌കോൺ നാമഹട്ട സെൻ്റർ ബംഗ്ലാദേശിൽ കത്തിനശിച്ചു. ശ്രീ ശ്രീ ലക്ഷ്മി നാരായണൻ്റെ പ്രതിഷ്ഠകളും ക്ഷേത്രത്തിനുള്ളിലെ എല്ലാ സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ രണ്ട് മണിക്കും മൂന്നിനും ഇടയിലാണ് സംഭവം. ഹരേ കൃഷ്ണ നാംഹട്ട സംഘത്തിന് കീഴിലുള്ള ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനും ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായൺ ക്ഷേത്രത്തിനും അക്രമികൾ തീയിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങൾ തുടരുകയാണെന്നും ബംഗ്ലാദേശിലെ ഇടക്കാല ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊലീസും ഭരണകൂടവും പരാതികൾ പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും അധികൃതർ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും ദാസ് ആരോപിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സുരക്ഷ കണക്കിലെടുത്ത് സന്യാസിമാരോടും അനുയായികളോടും 'തിലകം' ധരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.