
ദില്ലി: അമേരിക്കയിൽ നിന്നും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 44 ഹരിയാന സ്വദേശികളും 31 പഞ്ചാബ് സ്വദേശികളും ഉണ്ട്. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ ഇന്നും ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. എന്നാൽ ഒന്നാം ഘട്ടത്തിന് പുറമെ ഇന്നലെ രണ്ടാം ഘട്ട കുടിയേറ്റക്കാരെയും അമേരിക്കൻ സൈനിക വിമാനത്തിൽ കൈവിലങ്ങും ചങ്ങലയുമണിയിച്ചാണ് എത്തിച്ചതെന്ന് വിമാനമിറങ്ങിയ കുടിയേറ്റക്കാരിലൊരാള്‍ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചപ്പോൾ പ്രസിഡന്‍റ് ട്രംപിനോട് ഇക്കാര്യത്തിലെ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് നേതാക്കളടക്കം വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തീരുമാനമായിട്ടുണ്ട്. റഫാലിന് പിന്നാലെ എത്തുന്ന എഫ് 35 ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നോട് കിടപിടിച്ചു നിൽക്കുന്ന അമേരിക്കൻ കരുത്താണ് ഈ യുദ്ധ വിമാനം. വിമാനത്തിന്റെ പേരിന് ഒപ്പമുള്ള ലോക് ഹീൽഡ് മാർട്ടിനാണ് വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്. മറ്റുള്ള വിമാനങ്ങളേക്കാൾ പോരാട്ട ശേഷിയും രഹസ്യ സ്വഭാവവുമുള്ള വിമാനമാണ് എഫ് 35. മണിക്കൂറിൽ 1200 മൈൽ വേഗതയിൽ വരെ പറക്കാനാകും. വിമാനത്തിന് ചുറ്റും 6 ഇൻഫ്രാറെഡ് ക്യാമറകളുണ്ട്. 6000 മുതൽ 8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാൻ എഫ് 35 ന് സാധിക്കും. ഇത്രയും സൗകര്യങ്ങളുള്ള ആധുനിക വിമാനം ഇന്ത്യക്ക് നൽകുമെന്ന് ട്രംപ് പറഞ്ഞത് വെറുതെയല്ല. ഓരോ വർഷവും പ്രതിരോധ രംഗത്ത് ഇന്ത്യ മുടക്കുന്ന പണം കൂടി കൂടി വരികയാണ്. അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളിൽ എഫ് 35 വിമാനം വാങ്ങാൻ ശേഷിയുള്ള പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് എഫ് 35 ഇന്ത്യക്ക് കൈമാറുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം