വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നെന്ന് ഇന്നലെ മടങ്ങിവന്ന യുവാവ്; മോദി-ട്രംപ് കൂടിക്കാഴ്ച ചോദ്യം ചെയ്ത് കോൺഗ്രസ്
വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദൽജിത് സിംഗാണ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്

ദില്ലി: അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഇന്നലെയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് മടങ്ങിയെത്തിയ യുവാവ് രംഗത്ത്. വിമാനത്തിനുള്ളിൽ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദൽജിത് സിംഗാണ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ച 116 പേരിൽ ഒരാളാണ് ദൽജീത് സിംഗ്. ഇതിനേക്കാൾ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു.
116 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യു എസ് സൈനിക വിമാനമാണ് ഇന്നലെ രാത്രിയാണ് അമൃത്‍സറിൽ എത്തിയത്. നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചിൽ പഞ്ചാബിൽ നിന്നുള്ള 65 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഗുജറാത്തിൽ നിന്നുള്ള എട്ട് പേരും ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്തിയുമാണ് ഉണ്ടായിരുന്നത്. പഞ്ചാബ്, ഹരിയാന സർക്കാരുകൾ നാടുകടത്തപ്പെട്ടവർക്കായി പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കി. 157 നാടുകടത്തപ്പെട്ടവരുമായി മൂന്നാമത്തെ വിമാനം ഇന്ന് രാത്രി അമൃത്സറിൽ ഇറങ്ങും.
13 കുട്ടികളടക്കം 104 പേരെ വഹിച്ചുകൊണ്ട് ഫെബ്രുവരി 5 നാണ് ആദ്യവിമാനം അമൃത്സറിൽ എത്തിയത്. കൈകാലുകളിൽ വിലങ്ങണിയിച്ചാണ് ഇവരെ എത്തിച്ചത്. തുടർന്ന് പ്രതിഷേധമുയർന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദർശനത്തോടെ കാര്യങ്ങളിൽ അയവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ വിലങ്ങ് ഉണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മാന്യമായി പരിഗണിക്കുമെന്നും സൈനിക വിമാനത്തിന് പകരം യാത്രാ വിമാനം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഴയപടി തന്നെയാണ് അമേരിക്ക ഇന്ത്യൻ കുടിയേറ്റക്കാരോട് പെരുമാറിയതെന്നത് മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പരാജയമായാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
