
മെൽബൺ: സിറിയയിൽ നിന്ന് കുട്ടികളുമായി തിരിച്ചെത്തിയ മൂന്ന് സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഓസ്‌ട്രേലിയൻ അധികൃതർ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അടിമത്തം, തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയെത്തുടർന്ന് വർഷങ്ങൾ ചെലവഴിച്ച വടക്കുകിഴക്കൻ സിറിയയിലെ തടങ്കൽപ്പാളയങ്ങളിൽ നിന്ന് തിരിച്ചയച്ച നാല് ഓസ്‌ട്രേലിയൻ സ്ത്രീകളിലും ഒമ്പത് കുട്ടികളും ഉൾപ്പെട്ട സംഘമാണ് തിരിച്ചെത്തിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
തിരിച്ചെത്തിയവരെ വഹിച്ചുകൊണ്ട് ഖത്തർ എയർവേയ്‌സിന്റെ രണ്ട് വിമാനങ്ങൾ വ്യാഴാഴ്ച മെൽബണിലും സിഡ്‌നിയിലും ഇറങ്ങിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. മെൽബണിൽ ഇറങ്ങിയ വിമാനത്തിൽ മൂന്ന് സ്ത്രീകളും എട്ട് കുട്ടികളുമുണ്ടായിരുന്നു. ഒരു സ്ത്രീയും മകനും സിഡ്നിയിലാണ് ഇറങ്ങിയത്. മെൽബൺ വിമാനത്താവളത്തിൽ വെച്ച് 54 വയസ്സുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായും അടിമത്തവുമായി ബന്ധപ്പെട്ട് നാല് കുറ്റകൃത്യങ്ങൾ ഇവർക്കെതിരെ ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് പറഞ്ഞു.
സിറിയയിൽ അടിമകളെ കൈവശം വെക്കുക, അടിമകളെ ഉപയോഗിക്കുക, അടിമക്കച്ചവടം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇതേ വിമാനത്തിലെ 31 വയസ്സുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, അടിമത്തവുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തും. അതേസമയം, സിഡ്‌നിയിൽ അറസ്റ്റിലായ 32 വയസ്സുള്ള ഒരു സ്ത്രീക്കെതിരെ തീവ്രവാദ സംഘടനയിൽ അംഗമായതിനും നിരോധിത പ്രദേശത്തേക്ക് യാത്ര ചെയ്തതിനും കുറ്റം ചുമത്തും.
സ്ത്രീകൾക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടി വന്നേക്കാമെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ സിറിയയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അസിസ്റ്റന്റ് കമ്മീഷണർ സ്റ്റീഫൻ നട്ട് പറഞ്ഞു. ചില കുറ്റങ്ങൾക്ക് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 2012 നും 2016 നും ഇടയിൽ നിരവധി സ്ത്രീകൾ സിറിയയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഐ.എസുമായി ബന്ധമുള്ള ഭർത്താക്കന്മാർക്കൊപ്പമാണ് ഇവർ സിറിയയിലെത്തിയിരുന്നത്.
2019 ൽ തീവ്രവാദ ഗ്രൂപ്പിന്റെ പരാജയത്തിനുശേഷം അംഗങ്ങളെ വടക്കുകിഴക്കൻ സിറിയയിലെ അൽ-റോജ് പോലുള്ള ക്യാമ്പുകളിൽ തടവിലാക്കി. സിറിയയിൽ 12 വർഷത്തോളം കഠിനമായ ക്യാമ്പ് സാഹചര്യങ്ങളിൽ കുട്ടികളുമായി ചെലവഴിച്ചതായി ചില സ്ത്രീകൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മക്കൾക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ വേണ്ടി, അറസ്റ്റ് ചെയ്യപ്പെടാന് തയാറാകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam