
നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞ് അയ്യപ്പസംഗമം സമാപിച്ചു. എച്ച്-1ബി വിസ ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആദ്യ പ്രതികരണം, വോട്ട് കൊള്ളയിൽ ഹൈഡ്രജൻ ബോംബ് ഉടനെന്ന് രാഹുൽ ഗാന്ധി പറഞ്ഞതടക്കം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന വാര്‍ത്തകളാൽ സന്പന്നമായൊരു വാര്‍ത്താ പകലാണ് കടന്നുപോയത്. ഇന്നറിയേണ്ട വാര്‍ത്തകൾ അറിയാം.
1- അയ്യപ്പസംഗമം മാറുന്ന കാലത്തിനനുസരിച്ചുള്ള ചിന്തയുടെ ഫലം; മുടക്കാൻ ശ്രമിച്ചവർക്ക് ഭക്തിയുടെ പരിവേഷമെന്ന് മുഖ്യമന്ത്രി
അയ്യപ്പസംഗമം മാറുന്ന കാലത്തിനനുസരിച്ചുള്ള ചിന്തയുടെ ഫലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടി മുടക്കാൻ ശ്രമിച്ചവർ ഭക്തിയുടെ പരിവേഷം അണിഞ്ഞെത്തിയവരാണെന്നും അദ്ദേഹം വിമർശിച്ചു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചില്ല. അയ്യപ്പസംഗമത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കാൻ 18 അംഗ സമിതി രൂപീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാഷ്ട്രപതി അടുത്തമാസം ശബരിമല സന്ദർശിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2- വലിയ പ്രചാരണങ്ങൾ നടത്തിയിട്ടും ആളൊഴിഞ്ഞ് അയ്യപ്പ സംഗമം; പ്രതിപക്ഷത്തിന്റെ പരിഹാസം
വലിയ പ്രചാരണങ്ങൾ നടത്തിയിട്ടും ആളൊഴിഞ്ഞ് അയ്യപ്പ സംഗമത്തിലെ പാനൽ ചർച്ചാ സദസ്സുകൾ. മുഖ്യമന്ത്രിയുടെ പ്രസംഗവേദിയിൽ പോലും കസേരകളധികവും ഒഴിഞ്ഞുകിടന്നത് ശ്രദ്ധേയമായി. പരിപാടിയിൽ പാർട്ടിക്കാർ മാത്രമാണ് പങ്കെടുത്തതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള 'അയ്യപ്പ സ്നേഹമാണിതെന്ന്' വി.ഡി. സതീശൻ വിമർശിച്ചു. തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ സംഗമത്തോട് മുഖം തിരിച്ചതും ചർച്ചയായി.
3- എച്ച്-1ബി വീസ ഫീസ് കുത്തനെ കൂട്ടി അമേരിക്ക
വിദേശത്ത് നിന്ന് വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കുള്ള എച്ച്-1ബി വീസ ഫീസ് അമേരിക്ക കുത്തനെ കൂട്ടി. ഇനിമുതൽ കമ്പനികൾ ഒരു തൊഴിലാളിക്ക് വാർഷിക ഫീസായി ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) നൽകണം. കുടിയേറ്റം തടയുകയും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത് അമേരിക്കൻ ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക്കികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെയും കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, മോദിക്കുള്ള ട്രംപിന്റെ 'പിറന്നാൾ സമ്മാനം' കടുത്തുപോയെന്ന് പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി.
യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിലുണ്ടെന്ന് ഇന്ത്യ. ഈ നീക്കത്തിൽ, ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണമായ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവർ വലിയ സംഭാവന നല്കിയെന്നും ഇന്ത്യ പ്രസ്താവനയി. ഓർമ്മിപ്പിച്ചു.
5- വോട്ട് കൊള്ളയിൽ ഹൈഡ്രജൻ ബോംബ് ഉടനെന്ന് രാഹുൽ ഗാന്ധി
വയനാട്: വോട്ട് കൊള്ളയെ സംബന്ധിച്ച് ഒരു ഹൈഡ്രജൻ ബോംബ് ഉടൻ പുറത്തുവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് മോഷ്ടിച്ചാണ് തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നും അദ്ദേഹം വയനാട്ടിലെ പരിപാടിയിൽ ആരോപിച്ചു. അതേസമയം, വയനാട്ടിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തർക്കങ്ങൾ ഉടലെടുത്തു. വോട്ടർ പട്ടിക പരിഷ്കരണത്തിന് 2002-ലെ പട്ടിക ആധാരമാക്കാനുള്ള നിർദേശത്തെ യോഗത്തിൽ എൽഡിഎഫും യുഡിഎഫും ഒരുപോലെ എതിർത്തു. പകരം 2024-ലെ പട്ടിക പരിഗണിക്കണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 13 വയസ്സുകാരനാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ചാവക്കാട് സ്വദേശി റഹീം എന്ന ഹോട്ടൽ തൊഴിലാളിയോടൊപ്പം ജോലി ചെയ്ത മറ്റൊരാളും സമാന ലക്ഷണങ്ങളോടെ മരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടൽ അടച്ചിട്ട് പരിശോധനകൾ ആരംഭിച്ചു. അതേസമയം, സംസ്ഥാനത്ത് എലിപ്പനിയും ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഈ മാസം മാത്രം എലിപ്പനി ബാധിച്ച് 21 പേരാണ് മരിച്ചത്. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഏഷ്യാ കപ്പ്: ഏഷ്യാ കപ്പിൽ നാളെ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം ബഹിഷ്കരിച്ച് പാകിസ്ഥാൻ ടീം. നാടകീയമായ ഈ നീക്കം തുടർച്ചയായ രണ്ടാം തവണയാണ് പാകിസ്ഥാൻ നടത്തുന്നത്. അതേസമയം, ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ മാച്ച് റഫറിയായി ആൻഡി പൈക്രോഫ്റ്റിനെ തന്നെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വീണ്ടും നിയമിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam