ദില്ലി: യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിലുണ്ടെന്ന് ഇന്ത്യ. ഈ നീക്കത്തിൽ, ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണമായ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവർ വലിയ സംഭാവന നല്കിയെന്നും ഇന്ത്യ പ്രസ്താവനയി. ഓർമ്മിപ്പിച്ചു.
യുഎസ് എച്ച്-വൺ ബി പരിപാടിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് സെപ്റ്റംബർ 20-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം. ഈ നീക്കം ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് വെല്ലുവിളിയാണ്. അതേസമയം, ഇന്ത്യൻ വ്യവസായ മേഖല ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാഥമിക പഠനം നടത്തി, എച്ച്-വൺ ബി പരിപാടിയെക്കുറിച്ചുള്ള ചില ധാരണകൾ വ്യക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും വ്യവസായങ്ങൾക്ക് സാങ്കേതിക വികസനത്തിലും നൂതന ആശയങ്ങളിലും താൽപ്പര്യമുണ്ട്. അതുകൊണ്ടുതന്നെ, ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ച് കൂടിയാലോചനകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
അമേരിക്കയിലും ഇന്ത്യയിലും സാങ്കേതിക വികസനം, നൂതന ആശയങ്ങൾ, സാമ്പത്തിക വളർച്ച, മത്സരശേഷി, സമ്പത്ത് സൃഷ്ടിക്കൽ എന്നിവയ്ക്ക് വൈദഗ്ധ്യമുള്ളവരുടെ കൈമാറ്റം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിനാൽ, നയരൂപീകരണം നടത്തുന്നവർ ഈ പരസ്പര നേട്ടങ്ങൾ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ജനബന്ധങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ നിയന്ത്രണങ്ങൾ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലൂടെ മാനുഷിക പ്രത്യാഘാതങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രശ്നങ്ങൾക്ക് യു.എസ്. അധികാരികൾ ഉചിതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.