
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് സെനറ്റിന്‍റെ അംഗീകാരം. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് സെനറ്റിൽ, 18 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെടുപ്പിന് ശേഷമാണ് ബിൽ പാസായത്. 51 വോട്ടിനാണ് ബിൽ സെനറ്റിൽ പാസായത്. 3 റിപ്പബ്ലിക്കൻ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ വോട്ടാണ് ടൈ ബ്രേക്കറായത്. അടുത്ത ഘട്ടത്തിൽ ബിൽ ജനപ്രതിനിധി സഭയിലേക്കു പോകും. അവിടെ ബിഗ് ബ്യൂട്ടിഫുൾ ബിൽ ശക്തമായ വെല്ലുവിളി നേരിടാൻ സാധ്യതയുണ്ട്.
സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1000 പേജുള്ള നിയമനിർമാണത്തിൽ സെനറ്റർമാർ നിരവധി ഭേദഗതികൾ ആവശ്യപ്പെടുകയും ചർച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്. സൈനിക ചെലവ് വർദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.