വിട്ടുകൊടുക്കാതെ ട്രംപ്; ഉടനെയൊന്നും തോല്‍വി അംഗീകരിക്കില്ലെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 9, 2020, 5:07 PM IST
Highlights

തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടനെയൊന്നും തോല്‍വി അംഗീകരിക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്റെ വിജയത്തെ നിയമപരമായി ചോദ്യം ചെയ്യാനാണ് ട്രംപിന്റെ ശ്രമം. ചൊവ്വാഴ്ച ബൈഡന്റെ ജയത്തില്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ചോദ്യം ചെയ്യാനാണ് ട്രംപിന്റെ തീരുമാനം. തോല്‍വിയില്‍ ട്രംപിനെ വിമര്‍ശിച്ച് ചില റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയെങ്കിലും തോല്‍വി അംഗീകരിക്കില്ലെന്ന ട്രംപിന്റെ നിലപാടിനെ പിന്താങ്ങുന്ന നിലപാടാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ നിയമപരമായി ചോദ്യം ചെയ്യാമെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിയമോപദേശം. റീകൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ പരാതികളും അംഗീകരിക്കണമെന്നും എന്നിട്ടും ഫലത്തില്‍ മാറ്റമില്ലെങ്കില്‍ ട്രംപ് തോല്‍വി അംഗീകരിക്കണമെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോര്‍ജിയ, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ റീകൗണ്ടിങ്ങിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ട്രംപിന്റെയും പ്രതീക്ഷ. നിയമ പോരാട്ടങ്ങള്‍ക്കായി 60 ദശലക്ഷം ഡോളര്‍ സമാഹരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് ട്രംപ് ആരോപിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങളും ഡെമോക്രാറ്റ് പാര്‍ട്ടിയും പറയുന്നു. തോല്‍വി അംഗീകരിക്കാന്‍ മരുമകനും ട്രംപിന്റെ ഉപദേശകനുമായി ജേര്‍ഡ് കുഷ്‌നറും ഉപദേശിച്ചിരുന്നു. 
 

click me!