അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷമാണ് 18കാരി വാൻറൂട്ട്സെലാർ തോക്കുമായി സ്കൂളിലെത്തിയത്.
ബ്രിട്ടീഷ് കൊളംബിയ:കാനഡയിലെ സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും അടക്കം ആറ് പേരെ വെടിവച്ചുകൊലപ്പെടുത്തിയ 18കാരിയെ പൊലീസ് തിരിച്ചറിഞ്ഞു. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന 18കാരിയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് പിന്നിലുള്ളത്. ടബ്ലർ റിഡ്ജ് എന്ന ചെറുപട്ടണത്തിലെ സ്കൂളിലാണ് ആക്രമണം നടന്നത്. അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷമാണ് 18കാരി വാൻറൂട്ട്സെലാർ തോക്കുമായി സ്കൂളിലെത്തിയത്. കൂട്ടക്കൊലയ്ക്ക് ശേഷം 18കാരി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കാനഡയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും മാരകമായ കൂട്ടക്കൊലയാണ് ചൊവ്വാഴ്ച നടന്നത്. പത്ത് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ വിശദമാക്കിയത്. എന്നാൽ സ്കൂളിൽ നടന്ന വെടിവയ്പിൽ അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപികയും അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടതെന്നാണ് ബുധനാഴ്ച റോയൽ കനേഡിയൻ മൌണ്ടഡ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡ്വെയ്ൻ മക്ഡൊണാൾഡ് വിശദമാക്കിയത്.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് വിശദമാക്കി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ടബ്ലർ റിഡ്ജ് സെക്കണ്ടറി സ്കൂളിൽ വെടിവയ്പുണ്ടായത്. മോഡിഫൈഡ് കൈ തോക്കും, നീളമേറിയ തോക്കും ഉപയോഗിച്ചാണ് വെടിവയ്പുണ്ടായത്. 12 മുതൽ 13 വയസ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവർ. 18കാരിയുടെ 39 വയസുള്ള അമ്മയും 11 വയസ് പ്രായമുള്ള അർധ സഹോദരനും യുവതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സ്കൂളിൽ നടന്ന വെടിവയ്പിന് മുന്നോടിയായാണ് 18കാരിയുടെ വീട്ടിലെ വെടിവയ്പെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏതാനും വർഷമായി 18കാരി മാനസികാരോഗ്യ വെല്ലുവിളികൾക്ക് ചികിത്സ തേടിയിരുന്നു.
ആൺകുട്ടിയായി ജനിച്ച വാൻറൂട്ട്സെലാർ ഏതാനും വർഷങ്ങളായി പെൺകുട്ടിയാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും പൊതുവിടങ്ങളിലും സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കൂട്ടക്കൊലയ്ക്ക് കാരണമായ പ്രകോപനമെന്താണെന്നതിൽ ഇനിയും വ്യക്തതയില്ല. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ കൂട്ടക്കൊലകൾ കാനഡയിൽ പതിവല്ലാത്തതിനാൽ തന്നെ ചൊവ്വാഴ്ച നടന്ന സംഭവം രാജ്യത്തെ നടുക്കിയിട്ടുണ്ട്. തോക്കുകൾ സംബന്ധിയായ കർശന നിയമങ്ങളുള്ള രാജ്യത്താണ് പട്ടാപ്പകൽ കൂട്ടക്കൊല നടന്നത്.


