ക്യൂബയെ ആക്രമിക്കുമോ? ട്രംപിന്റെ 'പ്ലാൻ' വെളിപ്പെടുത്തി ബ്രസീൽ പ്രസിഡന്റ്; വൈറ്റ് ഹൗസ് കൂടിക്കാഴ്ചയിൽ നിർണ്ണായക വഴിത്തിരിവ്

Published : May 08, 2026, 05:08 PM IST
Lula da Silva on Donald Trump

Synopsis

വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപുമായി നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച ലുല, ക്യൂബയ്ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. 

ന്യൂയോർക്ക്: ക്യൂബയ്ക്കെതിരെ സൈനികാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. വൈറ്റ് ഹൗസിൽ ഇരുനേതാക്കളും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ പ്രതികരണം. വാഷിംഗ്ടൺ ഡി.സി.യിലെ ബ്രസീലിയൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബ്രസീലിയൻ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ക്യൂബയ്ക്ക് മേലുള്ള സമ്മർദ്ദങ്ങളും ഇരുനേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ പ്രധാന വിഷയങ്ങളായി. ചർച്ചയിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഏകദേശം രണ്ടര മണിക്കൂർ നീണ്ട ചർച്ചയുടെ വിശദാംശങ്ങളാണ് ലുല പങ്കുവെച്ചിരിക്കുന്നത്. ട്രംപിന്റെ നിലപാടിൽ ലുല ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

വിവർത്തനം ശരിയാണെങ്കിൽ, ക്യൂബയെ ആക്രമിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്ന് ട്രംപ് പറഞ്ഞെന്നും വിവർത്തകൻ തനിക്ക് നൽകിയ വിവരം അതാണെന്നും ലുല പറഞ്ഞു. ട്രംപിന്റെ വാക്കുകൾ ഒരു ‘ശുഭസൂചന’യാണെന്ന് വിശേഷിപ്പിച്ച ലുല, ചർച്ചകൾക്ക് ക്യൂബ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ക്യൂബയ്ക്ക് മേൽ പതിറ്റാണ്ടുകളായുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാനുള്ള പരിഹാരം കണ്ടെത്തണമെന്നും 1959-ലെ വിപ്ലവത്തിന് ശേഷം ക്യൂബ ഒരു സ്വതന്ത്ര രാഷ്ട്രമായി പൂർണ്ണമായും മാറുന്നതിനെ ഈ ഉപരോധങ്ങൾ തടഞ്ഞതായും ലുല അഭിപ്രായപ്പെട്ടു.

ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടാൻ അമേരിക്ക നടത്തിയ സൈനിക നടപടിക്ക് ശേഷം ക്യൂബ ട്രംപിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വെനസ്വേലയിൽ നിന്ന് ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി ട്രംപ് ഭരണകൂടം തടഞ്ഞു. ക്യൂബൻ ഗവൺമെന്റിന് ഇന്ധനം നിഷേധിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണനേതൃത്വത്തിൽ മാറ്റം കൊണ്ടുവരാൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്യൂബൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനത്തിലെത്തണമെന്നാണ് ട്രംപിന്റെ നിർദ്ദേശം.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം എന്ന പട്ടികയിൽ ക്യൂബയെ നിലനിർത്തിക്കൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. ക്യൂബൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സംരംഭമായ ‘ഗാസ’യെയും അതിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അനില ഗ്വില്ലർമിന ലാസ്ട്രസ് മൊറേറയെയും പ്രധാനമായും ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ‘മോവ നിക്കൽ’ (MNSA) എന്ന ഖനന കമ്പിനിയ്ക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പര്‍വ്വതാരോഹണത്തിനിടെ പെട്ടെന്ന് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; മൂന്ന് മരണം, നിരവധിപേര്‍ കുടുങ്ങി
യുവതിയെ അടിമയാക്കി; ഐസിസ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത സ്ത്രീകള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍