
ടെഹ്റാൻ: ഗൾഫ് മേഖലയിൽ പുകയുന്ന യുദ്ധാഗ്നി അണയ്ക്കണമെന്ന് ഇറാൻ ആഗ്രഹിക്കുമ്പോഴും, കൃത്യമായ ഒരു ഒത്തുതീർപ്പില്ലാതെ പിൻവാങ്ങുന്നത് അപകടമാണെന്ന ഉറച്ച നിലപാടിലാണ് ടെഹ്‌റാൻ. കേവലം ഒരു വെടിനിർത്തൽ കൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്നും തങ്ങൾ മുന്നോട്ടുവെക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂ എന്നും ഇറാനിയൻ നേതൃത്വം ആവർത്തിച്ചു വ്യക്തമാക്കുന്നു. ഭരണമാറ്റത്തിനോ കരയുദ്ധത്തിനോ മുതിരാത്ത വിധം അമേരിക്കയ്ക്കും ഇസ്രായേലിനും പ്രഹരമേൽപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിലയിരുത്തൽ.
എന്നാൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ പിൻവാങ്ങൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും ഇരുപക്ഷത്തും പരിഹരിക്കപ്പെടാത്ത നിരവധി വിഷയങ്ങൾ അവശേഷിപ്പിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഒരു വെടിനിർത്തൽ എന്നത് യുദ്ധത്തിനിടയിലെ ഒരു ചെറിയ ഇടവേള മാത്രമായിരിക്കുമെന്നും, ഈ സമയത്തിനുള്ളിൽ അമേരിക്കയും ഇസ്രായേലും തങ്ങളുടെ സൈനിക ശക്തി വീണ്ടെടുത്ത് വീണ്ടും ആക്രമിക്കാൻ മുതിരുമെന്നുമാണ് ഇറാൻ്റെ ആശങ്ക. അതുകൊണ്ട് തന്നെ ഭാവിയിൽ ഇത്തരമൊരു യുദ്ധം ആവർത്തിക്കില്ലെന്ന ഉറച്ച ഗ്യാരണ്ടിയാണ് ഇറാൻ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഇസ്രായേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക, ഇറാന്‍റെ പ്രതിനിധി ഗ്രൂപ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്തുക, ഉപരോധങ്ങൾ നീക്കം ചെയ്യുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്‍റെ അധികാരം അംഗീകരിക്കുക എന്നിവയാണ് സമാധാനത്തിനായുള്ള ഇറാന്‍റെ പ്രധാന വ്യവസ്ഥകൾ. അമേരിക്ക പിൻവാങ്ങിയാൽ പോലും ഇസ്രായേലിന്‍റെ ആക്രമണ സ്വഭാവം നിയന്ത്രിക്കപ്പെടില്ലെന്ന ഭീതി ഇറാനെ അലട്ടുന്നുണ്ട്. ഗാസയിലും ലബനനിലും ഉണ്ടായ വെടിനിർത്തലുകൾക്ക് ശേഷവും ഇസ്രായേൽ തങ്ങളുടെ സൈനിക നീക്കങ്ങൾ തുടർന്നത് ഇതിന് തെളിവായി ഇറാൻ ചൂണ്ടിക്കാട്ടുന്നു.
ലബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെയും ഇറാന്റെ ആകാശപരിധിയിലും ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയുടെ ശക്തമായ ഇടപെടൽ അത്യാവശ്യമാണെന്ന് ടെഹ്‌റാൻ വിശ്വസിക്കുന്നു. അമേരിക്ക പിന്മാറാൻ തുനിഞ്ഞാൽ ആഗോള വിപണിയിലെ എണ്ണവിലയിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് വാഷിംഗ്ടണിനെ ചർച്ചാ മേശയിലേക്ക് തിരികെ കൊണ്ടുവരിക എന്ന തന്ത്രമാകും ഇറാൻ സ്വീകരിക്കുക. അതോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക നേട്ടം കൊയ്യാനുള്ള 'ടോൾബൂത്ത്' സംവിധാനവും ഇറാൻ കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ നയതന്ത്ര ചർച്ചകളുടെ ഗതി എങ്ങോട്ടായിരിക്കുമെന്ന ആകാംക്ഷയിലാണ് ആഗോള സമൂഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam