
വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കിയും. അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി വാഷിംഗ്ടണിലെത്തിയ ഇരുനേതാക്കളും വെവ്വേറെയാണ് വൈറ്റ് ഹൗസിലെത്തി ട്രംപുമായി ചർച്ചകൾ നടത്തിയത്. ഈ കൂടിക്കാഴ്ചകൾ വളരെ 'പോസിറ്റീവും ഫലപ്രദവും' ആയിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് അറിയിച്ചു.
ഇറാനുമായുള്ള സൈനിക നീക്കങ്ങളുടെ അടുത്ത ഘട്ടവും പശ്ചിമേഷ്യൻ സുരക്ഷയുമായിരുന്നു നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ അമേരിക്കയും ഇസ്രയേലും ഒരേ തട്ടിലാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ പിക്ക്ആക്സ് മൗണ്ടൻ ആണവനിലയത്തിലെ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ നെതന്യാഹു ട്രംപിന് മുന്നിൽ അവതരിപ്പിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ, ലെബനനിലെ സൈനിക നീക്കങ്ങൾ, കരാറുകളുടെ വ്യാപനം എന്നിവയും ചർച്ചയായി. ഇസ്രയേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, ട്രംപുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയ നേട്ടമാക്കി മാറ്റാനും ഭരണത്തുടർച്ച ഉറപ്പാക്കാനും നെതന്യാഹു ലക്ഷ്യമിടുന്നുണ്ട്.
റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനങ്ങളും നയതന്ത്ര നീക്കങ്ങളുമായിരുന്നു സെലെൻസ്കിയുമായുള്ള ചർച്ചയിലെ പ്രധാന അജണ്ട. യു.എസ് നിർമ്മിത പേട്രിയറ്റ് മിസൈൽ ഇന്റർസെപ്റ്ററുകൾ യുക്രൈനിൽ തന്നെ പ്രാദേശികമായി നിർമ്മിക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. കൂടാതെ പ്രമുഖ യു.എസ് പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ പ്രതിനിധികളുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി.റഷ്യയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മറ്റ് ഉഭയകക്ഷി നിർദ്ദേശങ്ങളെക്കുറിച്ചും സംസാരിച്ചതായി സെലെൻസ്കി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam