അധികം വൈകാതെ ഈ വർഷം അവസാനത്തോടെ കൊവിഡിനെതിരെയുള്ള വാക്സിൻ കണ്ടെത്തുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ട്രംപിനെയല്ല, ആരോഗ്യവിദഗ്ധരെയാണ് താൻ വിശ്വസിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.
വാഷിംഗടൺ: ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്. കൊവിഡ് ആരംഭിച്ച കാലം മുതൽ തട്ടിപ്പെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്നും കമല ഹാരിസ് കുറ്റപ്പെടുത്തി. കൊറോണ വൈറസ് ബാധ ആരംഭിച്ചപ്പോൾ മുതൽ തട്ടിപ്പെന്നാണ് ട്രംപ് പറഞ്ഞത്. ഈ മഹാമാരിയുടെ ഗൗരവം കുറച്ചു കാണിച്ച് പൊതുജനാരോഗ്യ വിദഗ്ധരെപ്പോലും അദ്ദേഹം അമ്പരിപ്പിച്ചു. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും ഉപദേശം അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിന്റെ സ്വഭാവം അദ്ദേഹത്തിന് മനസിലാകുമായിരുന്നു. കമല ഹാരിസ് സിഎൻഎന്നിനോട് പറഞ്ഞു.
അധികം വൈകാതെ ഈ വർഷം അവസാനത്തോടെ കൊവിഡിനെതിരെയുള്ള വാക്സിൻ കണ്ടെത്തുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ട്രംപിനെയല്ല, ആരോഗ്യവിദഗ്ധരെയാണ് താൻ വിശ്വസിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയുടെ കണക്ക് അനുസരിച്ച് 6,270,950 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 188810 പേർ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടു.