
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ യാത്രാ വിലക്ക് അടുത്ത ആഴ്ച ആദ്യം തന്നെ പ്രാബല്യത്തിൽ വന്നേക്കാമെന്ന് റിപ്പോർട്ട്.. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ആദ്യ കാലയളവിൽ അദ്ദേഹം നടപ്പിലാക്കിയ വിവാദപരമായ "മുസ്ലീം നിരോധനത്തെ" അനുസ്മരിപ്പിക്കുന്നതാണ് ഈ നയമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം, ട്രംപ് അധികാരമേറ്റെടുത്ത ആദ്യ ദിവസം ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ നിന്നാണ് പുതിയ നിയന്ത്രണങ്ങൾ ഉണ്ടായത്. വിദേശ പൗരന്മാരുടെ കർശനമായ സുരക്ഷാ അവലോകനം ഈ ഉത്തരവ് പ്രകാരം നിർബന്ധമാക്കുന്നു. കൂടാതെ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയും ഉൾപ്പെടുത്തി. പട്ടികയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉൾപ്പെടുന്നുവെന്നും മറ്റ് രാജ്യങ്ങളും ചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങൾ പറയുന്നു.
ട്രംപ് ഭരണകൂടം ഈ നീക്കത്തെ സുരക്ഷയെ സംബന്ധിക്കുന്നതാണെന്ന് വിശദീകരിക്കുമ്പോൾ, അമേരിക്കൻ സേനയ്‌ക്കൊപ്പം ജീവൻ പണയപ്പെടുത്തിയ അഫ്ഗാൻ സഖ്യകക്ഷികളോടുള്ള ഹൃദയശൂന്യമായ വഞ്ചനയായി വിമർശകർ കുറ്റപ്പെടുത്തി. പുനരധിവാസ സ്‌ക്രീനിംഗുകൾ പൂർത്തിയാക്കിയ അഫ്ഗാനികൾ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും കൂടുതൽ പരിശോധനയ്ക്ക് വിധേയരായ ആളുകളാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നിട്ടും, അവരുടെ മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അക്രമവും ഇസ്ലാമിക് സ്റ്റേറ്റ് കലാപങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നടപടി വരുന്നത്.
Read More.... ചെലവ് താങ്ങുന്നില്ല; കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ എത്തിക്കുന്നത് യുഎസ് നിർത്തിയെന്ന് റിപ്പോർട്ട്
ദീർഘകാല യുഎസ് സഖ്യകക്ഷിയുമായ പാകിസ്ഥാനെയും നിരോധനത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. അങ്ങനെയങ്കിൽ യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണേക്കും. നിരോധിത രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക മാർച്ച് 12-ഓടെ പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം അഫ്ഗാൻ പുനരധിവാസ ശ്രമങ്ങൾ ഏപ്രിലോടെ അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam